തിരുവനന്തപുരം : ലഹരിക്കെതിരായ സർക്കാരിന്റെ 'നോ ടു ഡ്രഗ്സ്' കാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല നാളത്തെ തലമുറയുടെ യുദ്ധപ്രഖ്യാപനമായി. രണ്ടായിരം തദ്ദേശ വാർഡുകളിലായി സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ഒരു കോടിയോളം ആളുകൾ ചങ്ങലക്കണ്ണികളായെി. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചങ്ങല.
ഉദ്ഘാടനം നടന്ന കിഴക്കേകോട്ട ഗാന്ധിപാർക്ക് മുതൽ വെള്ളയമ്പലം വരെ നീണ്ട മനുഷ്യച്ചങ്ങലയിൽ പാളയം രക്‌തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കണ്ണികളായി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി എസ്. മനു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ ഏറ്റുചൊല്ലി. തുടർന്ന് നടന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഒരുമാസം നീണ്ട ആദ്യഘട്ട പരിപാടികൾക്ക് സമാപനം കുറിച്ച വേദിയിൽ രണ്ടാംഘട്ടം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നവംബർ 14മുതൽ ജനുവരി 26വരെയാണ് രണ്ടാംഘട്ടം. അതിന്റെ രൂപരേഖ ഉടൻ പുറത്തിറക്കും.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു.മന്ത്രിമാരായ കെ.രാജൻ, ആർ. ബിന്ദു, ആന്റണി രാജു, ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, ഡി.ജി.പി.അനിൽ കാന്ത്,പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാ കായിക താരങ്ങൾ തുടങ്ങിയവർ കണ്ണിചേർന്നു.
പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് മുഖ്യമന്ത്രി
ലഹരിക്കെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നു. ലഹരിക്ക് ഇരയാകില്ലെന്നു വിദ്യാർത്ഥകൾ തീരുമാനിച്ചതിന്റെ തെളിവായി മനുഷ്യച്ചങ്ങല. വിദ്യാർത്ഥികളുടെ ഈ സന്ദേശം ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്തു പകരും. ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം കുറ്റം ചെയ്യുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കി നടപടിയെടുക്കുന്നുണ്ട്.
കേരളകൗമുദിയെ അഭിനന്ദിച്ച് മന്ത്രി രാജേഷ്
ലഹരിക്കെതിരെ കേരളകൗമുദി ബോധപൗർണമിയെന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി എം.ബി.രാജേഷ്. വിദ്യാലയങ്ങളിൽ നേരിട്ട് പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ തയ്യാറായ കേരളകൗമുദി സർക്കാരിന്റെ നോ ടു ഡ്രഗ് കാമ്പെയിന് ഒപ്പം ചേർന്നു. ലഹരിവിരുദ്ധ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവരെ അനുമോദിക്കുന്നു. ലോകത്തിന് പുത്തൻ മാതൃകയാണ് കേരളം സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |