കോട്ടയം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് സേതു അർഹനായി. അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പിന്നീട് സമ്മാനിക്കും.
സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ചെയർമാനും പ്രൊഫ. എം.കെ സാനു, വൈശാഖൻ, ഡോ.എം.വി.നാരായണൻ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാർഡുകളും നേടിയ സേതു പാണ്ഡവപുരം, കൈമുദ്രകൾ, അടയാളങ്ങൾ, കിരാതം, ആറാമത്തെ പെൺകുട്ടി, കിളിമൊഴികൾക്കപ്പുറം തുടങ്ങിയ നോവലുകളുടെ രചയിതാവാണ്. വിവിധ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകൾക്കും കഥകൾ അടിസ്ഥാനമായി.
സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബുബക്കർ, സംഗീത നാടക അക്കാഡമി സെക്രട്ടറി ജനാർദ്ദനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |