നാദാപുരം: എം.ഇ.ടി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനിടെയുണ്ടായ മർദ്ദനത്തിൽ ഒന്നാംവർഷ ബികോം വിദ്യാർത്ഥിയുടെ ഇടത് കർണപടം തകർന്നു. നാദാപുരം അയിച്ചോത്ത് വില്ലയിൽ ഹമീദിന്റെ മകൻ നിഹാൽ ഹമീദിനാണ് (18) പരിക്കേറ്റത്. ദേഹമാസകലം മർദ്ദനവുമേറ്റു. ധരിച്ചിരുന്ന ഷർട്ട് കീറിയെറിഞ്ഞു. ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥി മുഹമ്മദ് സലാവുദ്ദീൻ, ഒന്നാം വർഷ ബികോം വിദ്യാർത്ഥി മുഹമ്മദ് റാദിൻ എന്നിവർക്കും മർദ്ദനമേറ്റു.
സംഭവത്തിൽ എട്ട് സീനിയർ വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. കോളേജ് അധികൃതരുടെ പരാതിയിൽ ഇവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. കഴിഞ്ഞ 26നായിരുന്നു സംഭവം.
കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നിൽ വച്ചായിരുന്നു മർദ്ദനമെന്നും 15പേർ ഉണ്ടായിരുന്നെന്നും പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. ഷർട്ടിന്റെ ബട്ടൺ ഇടുന്നതുമായി ബന്ധപ്പെട്ടായിരുന്നു റാഗിംഗ്. ഇത് ചോദ്യം ചെയ്തതോടെയാണ് മർദ്ദിച്ചത്. നിഹാൽ, പിതാവ് ഹമീദിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയാണ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കർണപടത്തിന് ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ഹമീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |