SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 PM IST

ഷാരോൺ വധം: കീടനാശിനിയുടെ ബോട്ടിലും ലേബലും കണ്ടെടുത്തു, ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനുമായി തെളിവെടുപ്പ്

kk

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺരാജ് കൊലപാതകക്കേസിലെ നിർണായക തെളിവായ കീടനാശിനിയുടെ പ്ലാസ്റ്റിക് ബോട്ടിലും അതിൽലൊട്ടിച്ചിരുന്ന ലേബലും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ‌‌കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്നാട് രാമവർമ്മൻ ചിറയിലും വീട്ടുപരിസരത്തും നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽകുമാറാണ്​ താൻ ബോട്ടിൽ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. അത് ഉപേക്ഷിച്ചത് എങ്ങനെയാണെന്നും നിർമ്മൽകുമാർ കാണിച്ചുകൊടുത്തു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചിറയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിക്കാട്ടിൽനിന്ന് പച്ച അടപ്പുള്ള ബോട്ടിൽ കണ്ടെടുത്തത്. വീട്ടുവളപ്പിൽ നടത്തിയ തെളിവെടുപ്പിൽ അതിൽ ഒട്ടിച്ചിരുന്ന ലേബൽ വിറകുപുരയിൽ നിന്ന് കണ്ടെത്തി.

ഷാരോണിന് നൽകിയ കഷായത്തിൽ ചേർത്ത കാപിക്വ് എന്ന കീടനാശിനിയുടെ ബോട്ടിൽ പറമ്പിലേക്ക് എറിഞ്ഞെന്നും നിർമ്മൽകുമാർ പിന്നീട് അതെടുത്തു മാറ്റിയെന്നും ഗ്രീഷ്‌മ പൊലീസിന് മൊഴി നൽകിയിരുന്നു. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് നിർമ്മൽകുമാറിനെയും ഗ്രീഷ്‌മയുടെ മാതാവ് സിന്ധുവിനെയും തെളിവെടുപ്പിനെത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിൽ വെവ്വേറെ വാഹനങ്ങളിലാണ് ഇരുവരെയും കൊണ്ടുവന്നത്. ആദ്യം രാമവർമ്മൻ ചിറയിലാണ് പ്രതികളെ എത്തിച്ചത്. അവിടെ തെളിവെടുക്കുമ്പോൾ സിന്ധുവിനെ വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. ചിറയിലെ തെളിവെടുപ്പ് പൂർത്തിയാക്കി ഉച്ചയ്‌ക്കു രണ്ടോടെ നിർമ്മൽകുമാറിനെയും സിന്ധുവിനെയും ഒരുകിലോമീറ്റർ അകലെയുള്ള ഗ്രീഷ്‌മയുടെ വീടായ ശ്രീനിലയത്തിലെത്തിച്ചു. ആദ്യം നിർമ്മൽകുമാറിനെ പൊലീസ് വലയത്തിൽ വണ്ടിയിൽ നിന്നിറക്കി വീട്ടുമുറ്റത്തേക്ക് കൊണ്ടുപോയി. പിന്നാലെ സിന്ധുവിനെയും പുറത്തിറക്കി. എന്നാൽ,​ വീടുതുറന്ന് തെളിവെടുപ്പ് നടത്തിയില്ല. പുറത്തെ തെളിവെടുപ്പിനിടെ പച്ചനിറത്തിലുള്ള ദ്രാവകം അടങ്ങിയ വലിയ ബോട്ടിൽ അടക്കം നാലു ബോട്ടിലുകൾകൂടി കണ്ടെടുത്തു. ഇവ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കീടനാശിനി വാങ്ങാൻ പോകുന്നതിന് നിർമ്മൽകുമാർ ഉപയോഗിച്ച ടി.എൻ 75 എച്ച് 4115 ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. വീടിനു പിറകിൽ മതിലിനു താഴെയായുള്ള ഭാഗത്തും നിർമ്മലിനെ എത്തിച്ച് തെളിവെടുത്തു. വീടിന്റെ പിന്നിൽനിന്ന് ഗ്രീഷ്മയ്ക്ക് മാറിയുടുക്കാനായി ഒരു ജോഡി വസ്ത്രവും എടുത്തു. ഒന്നര മണിക്കൂറോളും തെളിവെടുപ്പു നടത്തിയശേഷം പൊലീസ് വീടിന്റെ ഗേറ്റ് സീൽ ചെയ്തു.

കീടനാശിനിക്കടയിലും തെളിവ്

കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും പ്രതികളെ എത്തിച്ചു തെളിവെടുത്തു. നിർമ്മൽകുമാറിനെ കടയുടമസ്ഥ ഓമനയമ്മാൾ തിരിച്ചറിഞ്ഞു. ഇവരെ കേസിൽ സാക്ഷിയാക്കും. സി.സി.ടി.വി ഇല്ലാത്തതിനാൽ മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. വാങ്ങിയ കീടനാശിനി നിരോധിക്കപ്പെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം തമിഴ്നാട് കൃഷിവകുപ്പുമായി പൊലീസ് ഇന്നു ചർച്ചചെയ്യും. നിരോധിക്കപ്പെട്ടതാണെങ്കിൽ അതു വിറ്റതിനുള്ള വകുപ്പുകൂടി ചുമത്തും. തെളിവെടുപ്പിനിടെ പ്രതികളുടെ വിരലടയാളങ്ങളും ശേഖരിച്ചു. തുടർന്ന് പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗ്രീഷ്‌മയുമായി വീട്ടിൽ ഉടൻ തെളിവെടുക്കുമെന്നും നിരവധി കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.