ന്യൂഡൽഹി: ഗവർണർമാർ സർവകലാശാലകളുടെ ചാൻസലർ പദവി വഹിക്കുന്നത് ന്യായീകരണമില്ലാത്ത നടപടിയാണെന്നും ഇതിനെതിരെ സംസ്ഥാന സർക്കാരുകൾ പ്രതികരിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ വിവിധ സർവകലാശാലകളിലേതുപോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവർണറിലൂടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ യെച്ചൂരി ആരോപിച്ചു.
എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവണർ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. ധനമന്ത്രിയുടെയും വൈസ് ചാൻസലർമാരുടെയും രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് പ്രതിസന്ധിയിലാക്കുന്ന ബി.ജെ.പി നീക്കത്തിനെതിരെ മതേതര ജനാധിപത്യ പാർട്ടികൾ ഒന്നിക്കണം. ഇക്കാര്യത്തിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷകൂട്ടായ്‌മ രൂപീകരിക്കാൻ ചർച്ചകൾ തുടങ്ങി. രാജ്യത്ത് പൊലീസിന് പൊതു യൂണിഫോം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ കേന്ദ്ര കമ്മിറ്റി തള്ളിയെന്നും യെച്ചൂരി പറഞ്ഞു.
ഹിമാചൽ പ്രദേശിനൊപ്പം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തിന്റെ ആനുകൂല്യം മുതലെടുത്ത് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വർഗീയ ധ്രുവീകരണത്തിൽ കേന്ദ്രീകരിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും പ്രചാരണം നടത്തുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |