മലപ്പുറം: സിമന്റ് വില വീണ്ടും ഉയർന്നതോടെ വീട് അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയവർ കടുത്ത പ്രതിസന്ധിയിൽ. ഈ മാസം സിമന്റിന് ചാക്ക് ഒന്നിന് 40 രൂപ വർദ്ധിപ്പിക്കുമെന്ന് വ്യാപാരികളെ കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഇതോടെ 50 കിലോയുടെ സിമന്റിന് വില 500 രൂപയ്ക്ക് മുകളിലെത്തും. സെപ്തംബറിൽ 60 രൂപ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ 460 - 480 രൂപയാണ് വില. രണ്ട് മാസത്തിനിടെ നൂറ് രൂപയുടെ വർദ്ധനവാണ് ഉണ്ടാവുന്നത്. 360 - 380 രൂപ നിരക്കിൽ മുൻനിര ബ്രാൻഡുകളുടെ സിമന്റുകൾ ലഭിച്ചിരുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിമന്റ് കമ്പനികൾ വില വീണ്ടും ഉയർത്തിയത്. സംസ്ഥാന സർക്കാരിന് കീഴിൽ ഉത്പാദിപ്പിക്കുന്ന മലബാർ സിമന്റിന്റെ വിലയും 400 കടന്നിട്ടുണ്ട്.
കേരളത്തിലേക്ക് ആവശ്യമായ സിമന്റിന്റെ 90 ശതമാനത്തിന് മുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. തമിഴ് നാട്ടിലും ആന്ധ്രയിലും സർക്കാരുകൾക്ക് കീഴിലുള്ള സിമന്റ് കമ്പനികൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ സിമന്റ് ലഭ്യമാക്കുന്നുണ്ട്. ഇതേ മാതൃകയിൽ മലബാർ സിമന്റിന്റെ ഉത്പാദനശേഷി കൂട്ടി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടില്ല.
നിർമ്മാണ മേഖല പ്രതിസന്ധിയിൽ
സിമന്റ് ഹോളോബ്രിക്സ്, ഇന്റർലോക്ക് മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. ഒരുവർഷമായി ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. സിമന്റിനൊപ്പം ക്രഷർ ഉത്പന്നങ്ങൾക്ക് 25 ശതമാനത്തിലധികം വില വർദ്ധിച്ചതിനാൽ ജില്ലയിലെ 500ഓളം സ്ഥാപനങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണെന്ന് സിമന്റ് ബ്രിക് ആന്റ് ഇന്റർലോക്ക് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് പറമ്പാടൻ പറഞ്ഞു.
വ്യാപാരികൾ സമരത്തിലേക്ക്
സിമന്റ് വില വർദ്ധനവിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഒഫ് കൺസ്ട്രക്‌ഷൻ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഈ മാസം നാലിന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. കൊവിഡ് കാലത്ത് പ്രമുഖ കമ്പനി ചാക്കിന് 50 രൂപ വർദ്ധിപ്പിച്ചപ്പോൾ വ്യാപാരികളുടെ കൂട്ടായ പ്രതിഷേധത്തെ തുടർന്ന് വില വർദ്ധനവ് പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |