SignIn
Kerala Kaumudi Online
Thursday, 25 April 2024 5.43 PM IST

കട്ടച്ചിറയിൽ കടുവ, പശുവിനെ കടിച്ചു കൊന്നു

pasu

ചിറ്റാർ : കട്ടച്ചിറയിൽ വളർത്തുപശുവിനെ കടുവ കടിച്ചു കൊന്നു. ഈറമല അച്യുതന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ വനത്തിനോട് ചേർന്നുള്ള കാട്ടിൽതോട്ടിൽ പശുവിനെ കുളിപ്പിച്ച് കരയിലെ മരത്തിൽ കെട്ടിയിട്ടപ്പോഴാണ് കടുവ പാഞ്ഞെത്തിയത്. കിടാവ് ഉൾപ്പെടെ നാല് പശുക്കളുമായാണ് അച്യുതനും ഭാര്യ ഉഷയും തോട്ടിലേക്ക് എത്തിയത്. ആദ്യത്തെ പശുവിന്റേ ദേഹത്ത് വെള്ളം ഒഴിച്ച് കരയിൽ കെട്ടിയശേഷം അതിന്റെ കുട്ടിയെ കുളിപ്പിക്കാൻ തോട്ടിലേക്ക് ഇറങ്ങുമ്പോഴാണ് കടുവയുടെ ആക്രമണം.

വലിയ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയ അച്യുതനും ഉഷയും കണ്ടത് കടുവ കരയിൽ കെട്ടിയ പശുവിന്റെ പുറത്തേക്കു ചാടിയ ശേഷം കഴുത്തിൽ കടിച്ചു വലിക്കുന്നതാണ്. ഭയന്നുവിറച്ച അച്യുതൻ ഉഷയെ പിടിച്ചുവലിച്ചു കൊണ്ട് വീട്ടിലേക്കാേടി. തിരിഞ്ഞു നോക്കിയപ്പോൾ കടുവ പശുവിനെ കടിച്ചുകൊണ്ടുതന്നെ നിൽക്കുകയായിരുന്നു. ബഹളം കേട്ട് മകനും നാട്ടുകാരും കൂടി ഓടിയെത്തിയപ്പോഴേക്കും കടുവ പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. മറ്റു പശുക്കളെ വീട്ടിലേക്കു മാറ്റി.വിവരമറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി. വൈകിട്ട് ആറ് മണിയോടെ പശുവിന്റെ ജഡം പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു.

വനപാലകർക്കെതിരെ പ്രതിഷേധം

ചിറ്റാറിന് സമീപം വടശേരിക്കര പേക്കാവിൽ കഴിഞ്ഞ മാസം 21ന് പോത്തിന് കടിച്ചു കൊന്ന കടുവയാണ് ഇന്നലെ ചിറ്റാർ കട്ടച്ചിറയിൽ എത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. വടശേരിക്കരയിലും മണിയാറിലും കണ്ട കടുവയെ കൂട് വച്ച് പിടിക്കാൻ വനപാലകർ മുൻകൈയെടുത്തിരുന്നില്ല. ഇന്നലെ കട്ടച്ചിറയിൽ കടുവ ഇറങ്ങിയതറിഞ്ഞ് എത്തിയ വനപാലകരോട് നാട്ടുകാർ ഇക്കാര്യം പറഞ്ഞ് പ്രതിഷേധിച്ചു. കടുവ ഇറങ്ങിയത് സ്ഥിരീകരിച്ചിട്ടും വനപാലകർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടുവയെ പിടിക്കാൻ കൂട് വച്ചിട്ട് വനപാലകർ പോയാൽ മതിയെന്ന് നാട്ടുകാർ പറഞ്ഞു. കെ.യു.ജനീഷ് കുമാർ എം.എൽ.എ സ്ഥലത്തെത്തി നാട്ടുകാരും വനപാലകരുമായി ചർച്ച നടത്തി. സംഭവം നടന്നത് വനത്തിനുള്ളിലെ തോട്ടിലായതുകൊണ്ട് കൂട് വയ്ക്കാനാവില്ലെന്ന നിലപാടിലായിരുന്നു വനപാലകർ. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പ് നൽകി. കൂട് വയ്ക്കാൻ നട‌പടി സ്വീകരിച്ചില്ലെങ്കിൽ വയനാട്ടിൽ കണ്ടപോലെ പ്രതിഷേധം ഉയരുമെന്ന് നാട്ടുകാർ പറഞ്ഞു.

കടുവയെ കണ്ടു, ഭയന്ന് മരവിച്ച് അച്യുതനും ഉഷയും

കടുവയെ കണ്ട നിമിഷങ്ങൾ അച്യുതനും ഭാര്യ ഉഷയും പറയുന്നു: എന്തോ ഇരച്ചെത്തുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കടുവ പാഞ്ഞു വന്ന് പശുവിന്റെ പുറത്തേക്ക് ചാടുന്നതാണ് കണ്ടത്. ഒന്നും ചെയ്യാനാകാതെ ഞാനും ഉഷയും സ്തംഭിച്ചു പോയി. വിളിച്ചു കൂവാൻ ശബ്ദം പുറത്തേക്കു വരാത്ത മരവിപ്പ്. ഞങ്ങളെയും ആക്രമിക്കുമോ എന്ന് ഭയന്നു. അടുത്ത നിമിഷം മറ്റു പശുക്കളെ അവിടെത്തന്നെ വിട്ട് ഞാൻ ഉഷയെ പിടിച്ചു വലിച്ചു ജീവനും കൊണ്ട് ഓടുകയായിരുന്നു. അലറിക്കൊണ്ട് കുന്നിന്റെ മുകളിൽ ചെന്ന് തിരുഞ്ഞു നോക്കിയപ്പോൾ കടുവ പശുവിന്റെ കഴുത്തിൽ നിന്ന് കടി വിട്ടിട്ടില്ല. വീട്ടിലേക്ക് ഓടിക്കയറി മകനെയും നാട്ടുകാരെയും വിളിച്ചു പറഞ്ഞു. എല്ലാവരും കൂടി ബഹളം വച്ച് തോട്ടിന്റെ കരയിലേക്ക് വന്നപ്പോൾ കടുവ പശുവിനെ വിട്ട് കാട്ടിലേക്ക് ഓടി. അപ്പോഴേക്കും പശുവിന്റെ ജീവൻ പോയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.