തൃശൂർ: കേരളപ്പിറവി ദിനത്തിൽ ലഹരിയോട് 'നോ' പറഞ്ഞ് കുരുന്നുകൾ. ആയിരം വിദ്യാർഥികൾ തോളോടുതോൾ ചേർന്ന് കേരളത്തിന്റെ ഭൂപടം തീർത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജില്ലാ പോലീസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, എക്‌സൈസ് വകുപ്പുകളും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി ഒരു മാസമായി നടത്തിവരുന്ന നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ മുഖ്യാതിഥിയായി. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ. പ്രേം കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യവകുപ്പിന് വേണ്ടി പുനർജനി ജീവജ്വാല കലാസമിതി 'ശാന്തിപുരം ബസാർ' നാടകം അവതരിപ്പിച്ചു.
യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സംഗീത ശിൽപ്പം, സെന്റ് മേരീസ് കോളേജിലെ 100 വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനം, സേക്രഡ് ഹാർട്‌സ് സ്‌കൂൾ വിദ്യാർത്ഥിനികളുടെ തെരുവുനാടകം, സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ അരങ്ങേറി.
വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, ഐ.പി.ആർ.ഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.
മലയാളത്തിലേക്കുള്ള തിരിച്ചുപോക്ക് കേരളപ്പിറവി ദിനത്തിൽ മാത്രം ഒതുങ്ങരുത്. ലഹരിക്കെതിരായ കുട്ടികളുടെ കൂട്ടായ്മ വർഷം മുഴുവൻ നീണ്ടുനിൽക്കണം.
- ഹരിത വി. കുമാർ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |