1702 അനർഹ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി
തൃശൂർ: അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശം വച്ചവരിൽ നിന്ന് രണ്ട് കോടിയിലധികം പിഴയിനത്തിൽ ഈടാക്കാനൊരുങ്ങി സിവിൽ സപ്‌ളൈസ് വകുപ്പ്. ഇതുവരെ 50 ലക്ഷം ഈടാക്കി. ഒക്ടോബർ 31 വരെ ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്ന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണിത്.
1000 മുതൽ 3000 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ള വീട്, ആഡംബര കാറുകൾ, വിദേശജോലിക്കാർ, സർക്കാർ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുള്ള കാർഡ് ഉടമകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
അനർഹമായി മുൻഗണനാ കാർഡ് വഴി ആനുകൂല്യം പറ്റുന്നവരെ കണ്ടെത്താൻ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച 'ഓപറേഷൻ യെല്ലോ' പദ്ധതി വഴി ജില്ലയിലെ 1702 അനർഹ റേഷൻകാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക് മാറ്റി.
അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹമായ റേഷൻകാർഡ് സംബന്ധിച്ച പരാതികൾ അറിയിക്കാനൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറും 1967 എന്ന ടോൾഫ്രീ നമ്പറും പൊതുവിതരണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർമാരായ ജോസി ജോസഫ്, സൈമൺ ജോസ്, സാബു പോൾ തട്ടിൽ, സിന്ധു ടി.ജി, സുധീർകുമാർ ഐ.വി, ജോസഫ് ആന്റോ, ഷെഫീർ കെ.പി. ജനിയർ സൂപ്രണ്ട് ബേബി സിറാജ്, ജില്ല റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
മുൻഗണനാ കാർഡ് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ 2021 ജൂലായ് വരെ അവസരം നൽകിയിരുന്നു. തുടർന്നും ആനുകൂല്യം പറ്റിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്.
- പി.ആർ. ജയചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |