ചിറ്റൂർ: വെളളപ്പനയിലെ ഫ്ളാറ്റ് നിർമ്മാണത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ വാക്കേറ്റം. 2017 ൽ തറക്കല്ലിട്ട വെള്ളപ്പന ഫ്ളാറ്റ് നിർമ്മാണം അഞ്ച് വർഷം പിന്നിടുമ്പോഴും എങ്ങും എത്താത്തതിന് കാരണം സംസ്ഥാന സർക്കാറിന്റേയും നഗരസഭ ഭരണകക്ഷിയുടേയും പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിർമ്മാണം വൈകുന്നതിനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത് എന്ന് വിശദീകരിക്കണമെന്ന് യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.സി പ്രീത്, കെ. മധു എന്നിവർ ആവശ്യപെട്ടു. അജണ്ട കഴിഞ്ഞ ശേഷം ഇക്കാര്യം ചർച്ചയാകാം എന്ന് യോഗത്തിൽ അദ്ധ്യക്ഷയായ ചെയർപേഴ്സൺ കെ.എൽ കവിത പറഞ്ഞു. എന്നാൽ മറുപടി നൽകിയ ശേഷം അജണ്ടയിലേക്ക് കടന്നാൽ മതിയെന്ന് പ്രതിപക്ഷം പറഞ്ഞെങ്കിലും അതു കൂട്ടാക്കാതെ യോഗത്തിൽ അജണ്ട വായിച്ചു തുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി അദ്ധ്യക്ഷയുടെ കസേരക്ക് ചുറ്റും കൂടുകയായിരുന്നു. ഇത് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിനും സംഘർഷാവസ്ഥക്കും ഇടയാക്കി. പിന്നീട് നഗരസഭാ ഉപാദ്ധ്യക്ഷൻ എം. ശിവകുമാറും പ്രതിപക്ഷനേതാവ് കെ.സി പ്രീതും ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു.
ഫ്ളാറ്റ് നിർമ്മാണം തുടക്കത്തിൽ വൈകിപ്പിച്ചത് അന്നത്തെ ഭരണ സമിതിയാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതി ഈ കൗൺസിൽചർച്ച ചെയ്യുമെന്ന ഭയം മൂലം പ്രതിപക്ഷം കാട്ടി കൂട്ടുന്ന നാടകമാണിത്
- കെ.എൽ കവിത, നഗരസഭാ അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |