പാലക്കാട്: ഭൂമിയുടെ കൃത്യമായ അളവും രേഖകളും പൗരന്റെ അവകാശമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന എന്റെ ഭൂമി ഡിജിറ്റൽ റീസർവേ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ ഉടമസ്ഥതയിൽ കൃത്യതയോടു കൂടിയ അളവും ഡിജിറ്റൽ സർവ്വേയും ലഭ്യമാകണമെങ്കിൽ ഭൂഉടമകളുടെ പങ്കാളിത്തവും സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 14 വില്ലേജുകളാണ് ഡിജിറ്റൽ റീസർവേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട് താലൂക്കിലെ എട്ട് വില്ലേജുകളും മണ്ണാർക്കാട് താലൂക്കിലെ ആറു വില്ലേജുകളും ഇതിൽ ഉൾപ്പെടുന്നു. എന്റെ ഭൂമി ഡിജിറ്റൽ റീസർവേയിലൂടെ വലിയൊരു വിപ്ലവമാണ് കൊണ്ടുവരുന്നത്. സർവേ സംബന്ധിച്ച എല്ലാ വിവരങ്ങളും എന്റെ ഭൂമി പോർട്ടൽ വഴി പൊതുജനങ്ങളെ അറിയിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷനായി. ഭൂമി സംബന്ധമായി നിലനിൽക്കുന്ന എല്ലാ ആശയകുഴപ്പങ്ങൾക്കും ഡിജിറ്റൽ റീസർവേ പരിഹാരമാകുമെന്നും പദ്ധതിക്ക് ആവശ്യമായ സാമ്പത്തികം റീ ബിൽഡ് കേരളയിലൂടെ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയായി. ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വി റജീന, പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സർവേ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ എന്നിവർ പങ്കെടുത്തു.
'എന്റെ ഭൂമി' ഡിജിറ്റൽ സർവേ
ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ 'എന്റെ ഭൂമി' എന്ന പേരിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലുമായാണ് ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖയാണ് ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകുക.
ഡിജിറ്റൽ റീസർവേ
ജില്ലയിൽ 14 വില്ലേജുകളിൽ
പാലക്കാട് താലൂക്ക് - 8
മണ്ണാർക്കാട് താലൂക്ക്- 6
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |