തിരുവനന്തപുരം: നിർഭയനായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന നേതാവായിരുന്നു എം.വി.രാഘവനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.എം.വി.ആർ ട്രസ്റ്റിന്റെ എം.വി.ആർ സ്മാരക അവാർഡ് ചലച്ചിത്ര താരം ഇന്ദ്രൻസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായ സംവാദത്തിന്റെ പേരിലാണ് അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്നത്.എന്നാൽ എം.വി.ആർ അന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു.അദ്ദേഹത്തിന്റെ ആശയസംവാദങ്ങൾ മാറ്റിവയ്ക്കപ്പെടാൻ ആവാത്തതായി മാറിയെന്നും സതീശൻ പറഞ്ഞു.
മലയാള സിനിമാ പ്രേക്ഷകരെ ഒരു കാലഘട്ടത്തിൽ ചിരിപ്പിച്ചിരുന്ന ഇന്ദ്രൻസ് ഇപ്പോൾ ചിന്തിപ്പിക്കുന്ന നടനായി മാറിയെന്നും അദ്ദേഹം അവതരിപ്പിച്ച ഒളിവർ ട്വിസ്റ്റ് എന്ന കഥാപാത്രം മനസിനെ ആകർഷിച്ചുവെന്നും സതീശൻ പറഞ്ഞു.
എം.വി.ആറിന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കുന്നത് തനിക്ക് ഏറെ ആവേശം നൽകുന്നതാണെന്ന് ഇന്ദ്രൻസ് പറഞ്ഞു.ചെറുപ്പകാലത്ത് എം.വി.ആറിന്റെ പ്രസംഗവും വി.സാംബശിവന്റെ കഥാപ്രസംഗവും കേൾക്കാൻ ഏറെ ദൂരങ്ങൾ സഞ്ചരിച്ചിട്ടുണ്ട്.ഈ അവാർഡ് സ്വീകരിക്കുമ്പോൾ തനിക്ക് സ്വയം മതിപ്പ് തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
എം.വി.ആർ ട്രസ്റ്റ് ചെയർമാൻ സി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു.സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീർ,എം.വി.ആറിന്റെ മകൻ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
സി.എം.പിക്ക് യു.ഡി.എഫിൽ നീതി കിട്ടിയിട്ടില്ല
തിരുവനന്തപുരം: സി.എം.പിക്ക് യു.ഡി.എഫിൽ അർഹമായ നീതി കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പ്രവൃത്തി കൊണ്ടാണിത് പരിഹരിക്കേണ്ടത്.മുൻകാല പ്രാബല്യത്തോടെ ഇത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നാണ് സി.എം.പി.ഓരോ ബഡ്ജറ്റ് പ്രസംഗത്തിലും ജനറൽ സെക്രട്ടറി സി.പി.ജോണുമായി സംസാരിച്ച് അദ്ദേഹം പറയുന്ന ഒരു കാര്യമെങ്കിലും പ്രസംഗത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്.വർഷങ്ങളായി യു.ഡി.എഫിന്റെ നട്ടെല്ലായി നിൽക്കുന്ന പ്രസ്ഥാനമാണ് സി.എം.പിയെന്നും ഇനിയൊരു തീരുമാനമെടുക്കുമ്പോൾ അവർക്ക് പ്രാമുഖ്യം ഉണ്ടാവുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |