തിരുവനന്തപുരം: ഡോ. പി. പല്പുവിന്റെ കർമ്മരംഗമായിരുന്ന ആതുര സേവനരംഗത്തെ പ്രവർത്തനങ്ങളുമായി ഏറെ സാമ്യതയുള്ള വ്യക്തിത്വമാണ് ഡോ. കെ.പി. ഹരിദാസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോ. പി. പല്പു ഫൗണ്ടേഷൻ അവാർഡ് ഡോ. കെ.പി. ഹരിദാസിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
കരളിൽ അർബുദം ബാധിച്ച രോഗികളിൽ കരളിന്റെ ഭാഗം മുറിച്ചുനീക്കി ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ച ഡോ. ഹരിദാസ് ഈ മേഖലയിലെ ശ്രദ്ധേയനായ വ്യക്തിത്വമാണെന്നും പല്പുവിന്റെ സ്‌മൃതികുടീരവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷൻ ഉന്നയിച്ച ആവശ്യങ്ങൾക്ക് ചർച്ച ചെയ്തു പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളകൗമുദി" ഡയറക്ടർ ശൈലജാരവി അദ്ധ്യക്ഷയായി. ഡോ. പി. പല്പുവിനെ പോലെ ഡോ. കെ.പി. ഹരിദാസും രോഗികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുഖം മാറ്റിവച്ചയാളാണെന്നും ഇത്തരം വ്യക്തിത്വങ്ങൾ മഹത്തരമാണെന്നും ശൈലജാരവി പറഞ്ഞു.
ഡോ. കെ.പി. ഹരിദാസ് മറുപടി പ്രസംഗം നടത്തി. ജാതിവ്യവസ്ഥകൾക്കെതിരെ പടപൊരുതിയ ഡോ. പി. പല്പു വിശേഷണങ്ങൾക്ക് അതീതനാണെന്നും ജാതിയും മതവുമില്ലാത്ത നോർവേയിലെയും ഫിൻലൻഡിലെയും ജനങ്ങളാണ് ലോകത്ത് ഏറ്റവും സമാധാനമായി ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജാതിമതസ്ഥർക്കും പ്രവർത്തിക്കാൻ കഴിയുന്ന സംഘടനയായി എസ്.എൻ.ഡി.പി യോഗം മാറണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡോ. പി. ചന്ദ്രമോഹൻ, ടി. ശരത്ചന്ദ്ര പ്രസാദ്, ഡോ. വി.കെ. ജയകുമാർ, അഡ്വ. കെ. സാംബശിവൻ, സി.എസ്. സുജാതാദേവി, ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. കെ. സുഗതൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |