കൊട്ടിയൂർ: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ അമ്പായത്തോട് പാൽച്ചുരം റോഡ് വീണ്ടും തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി.കഴിഞ്ഞ ജനുവരിയിലാണ് കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട് റോഡിലെ ഗതാഗതം നിരോധിച്ച് 69.10 ലക്ഷം രൂപ ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയത്.
കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് 2018-2019 വർഷങ്ങളിലെ പ്രളയത്തിലാണ് പാടെ തകർന്നത്. അതിന് ശേഷം ചെറിയ അറ്റകുറ്റ പണി ചെയ്തതൊഴിച്ചാൽ ഇതുവരെ പാൽച്ചുരം റോഡ് കാര്യമായി നന്നാക്കിയിരുന്നില്ല. പ്രളയത്തെത്തുടർന്ന് ചുരത്തിലെ ചെകുത്താൻ തോടിനു പരിസരത്തുള്ള പ്രദേശങ്ങളിൽ റോഡ് പൂർണമായും പൊട്ടിത്തകർന്നിരുന്നു. ടാറിംഗ് പൊളിഞ്ഞ് മിക്കയിടങ്ങളിലും വലിയ കുഴികളായി മാറി. ഹെയർപിൻ വളവുകൾ, ആശ്രമം കവല, ചുരത്തിന്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തരിപ്പണമായിരുന്നു. റോഡിന്റെ പാർശ്വഭാഗങ്ങൾ ഇടിഞ്ഞ് പോയ പ്രദേശങ്ങളിൽ മുളകൊണ്ടുള്ള വേലി കെട്ടിയാണ് സുരക്ഷ ഒരുക്കിയിരുന്നത്.
ബസ് ഉൾപ്പെടെവലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് നിത്യേന ഇതുവഴി അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്നത്. റോഡിന്റെ തകർച്ച കാരണം നിരവധി വാഹനങ്ങൾ ഇതിനകം
അപകടത്തിൽപ്പെട്ടു. ഏറെ ആശങ്കയോടെയാണ് ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനങ്ങൾ ഓടിച്ചിരുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം താത്കാലിക പരിഹാരമെന്ന നിലയിലായിരുന്നു കഴിഞ്ഞ ജനുവരിയിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് റോഡിന്റെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കി തുറന്നു കൊടുത്തത്.
മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാനന്തവാടിയിലേക്കുള്ള നാലുവരിപ്പാത പദ്ധതിയുടെ ഭാഗമായി പാൽച്ചുരം റോഡ് നവീകരിക്കാനുള്ള നടപടിയും ഇതിനകം തുടങ്ങിയിട്ടുണ്ട്. എന്നാൽ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പ്രവൃത്തി നടത്തിയ റോഡ് ഇപ്പോൾ വീണ്ടും തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കായിരിക്കുകയാണ്.
ദുരിതം ഇരട്ടിപ്പിച്ച് ക്വാറി വേസ്റ്റ്
റോഡിലെ വലിയ കുഴികളിൽ അധികൃതർ ക്വാറി വേസ്റ്റ് ഇട്ടതിനാൽ ദുരിതം ഇരട്ടിയായി മാറി.ഇതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുമൂലം അപകടത്തിൽ പെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. പൂർണമായും തകരുന്നതിന് മുൻപ് താത്കാലികമായെങ്കിലും അറ്റകുറ്റപ്രവൃത്തി നടത്തിയാൽ അത് വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |