തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പുതുച്ചേരി സാംസ്കാരിക മന്ത്രി ചന്ദിര പ്രിയങ്കയുമായും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ മന്ത്രി വിശദീകരിച്ചു. ഐ.ഡി കാർഡുള്ള തീർത്ഥാടകർക്ക് ചെങ്ങന്നൂരും നിലയ്ക്കലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ സ്‌പോട്ട് ബുക്കിംഗിനു സൗകര്യമൊരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ പരിശോധന കേരള പൊലീസ് നിർവഹിക്കും. അന്യസംസ്ഥാന തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയിൽ ഭക്ഷണ, വിശ്രമ, മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നതും പമ്പാനദിയിൽ വസ്ത്രങ്ങൾ ഒഴുക്കുന്നതും ഒഴിവാക്കാൻ സംസ്ഥാനങ്ങൾ ഇടപെടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾ പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി നിലയ്ക്കലിൽ പാർക്ക് ചെയ്യണം. മറ്റു വാഹനങ്ങൾ നിലയ്ക്കലിൽ നിറുത്തണം. പമ്പാസ്നാനം കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് അനുവദിക്കും. കൂടുതൽ ഷവറുകൾ പമ്പയിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം സെക്രട്ടറി കെ.ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |