തിരുവനന്തപുരം:ആന്ധ്രയിൽ ജയ എന്ന പേരിൽ അരി ഉൽപ്പാദിപ്പിക്കുന്നില്ലെന്ന് അവിടത്തെ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളത്തിലെ വിപണിയിൽ ഡ്യൂപ്ലിക്കേറ്റ് ജയ കൂടിയ വിലയ്‌ക്ക് നിർബാധം വിൽക്കുന്നു.
കഴിഞ്ഞ സർക്കാരിലെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ആന്ധ്രയിൽ ചെന്നപ്പോൾ തന്നെ അവിടെ ജയ അരി ഇല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. അന്ന് സർക്കാർ വിപണിയിൽ ജയ എന്ന പേരിൽ വിൽക്കുന്ന അരിയുടെ പേര് ആന്ധ്ര വെള്ള എന്നാക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. പേര് മാറ്റിയിരുന്നെങ്കിൽ ഇടനിലക്കാർക്ക് തിരിച്ചടിയായി വിലകുറയുമായിരുന്നു.ആന്ധ്രയിൽ അത്രയൊന്നും ഡിമാൻഡില്ലാത്ത വിലകുറഞ്ഞ ബോണ്ടാലുവിനെ വിലകൂടിയ ജയയാക്കി മാറ്റിയവരുടെ മാർക്കറ്റിംഗ് തന്ത്രമാണ് കേരളത്തിൽ വിജയിച്ചത്.
ആന്ധ്രയിൽ ഗോദാവരി മേഖലയിലെ കാലാവസ്ഥയിൽ വിളയുന്നതാണ് ജയ നെല്ല്. മറ്റൊരു സംസ്ഥാനത്തും അത് വിളയിക്കാനാകില്ലെന്ന് മന്ത്രി ജി.ആർ.അനിലുമായുള്ള ചർച്ചയ്‌ക്ക് ശേഷം ആന്ധ്ര ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവുവും അവിടത്തെ ഭക്ഷ്യവകുപ്പിനെ ഏകോപിപ്പിക്കുന്ന സഹകരണ കമ്മിഷണർ അഹമ്മദ് ബാബുവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. എന്നിട്ടും പൊതുവിപണിയിലും സർക്കാർ വിപണിയിലുമെല്ലാം 'ജയ' എന്ന പേരിൽ ഡ്യൂപ്ലിക്കേറ്റ് നിറഞ്ഞു നിൽക്കുന്നു. വിലകുറഞ്ഞ ബൊന്ദലു (ബൊണ്ടാലു) അരി, ജയ എന്ന പേരിൽ ഇടനിലക്കാർ കേരളത്തിലെത്തിച്ച് കൂടിയ വിലയ്‌ക്ക് വിറ്റാണ് കബളിപ്പിക്കുന്നത്.
ബൊണ്ടാലു അരി ആന്ധ്ര വെള്ള എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിലെ വിപണിയിലും എത്താറുണ്ട്. വേവിക്കുമ്പോൾ കുഴയാതെ നല്ല പാകത്തിൽ കിട്ടുമെന്നതിനാലാണ് ഈ അരി മലയാളികൾക്ക് പ്രിയമായത്.
1965നു ശേഷമാണ് ആന്ധ്രയിൽ ജയ അരി ഉൽപ്പാദനം കുറഞ്ഞത്. ക്രമേണ ഇല്ലാതായി. ഒറിജിനൽ ജയയ്‌ക്ക് ഇപ്പോഴത്തെ ഡ്യൂപ്ലിക്കേറ്റിന്റെ ഡിമാൻഡ് ഉണ്ടായിരുന്നില്ല.ഇപ്പോഴും സപ്ളൈകോയിൽ ആന്ധ്ര വെള്ള വിൽക്കുന്നത് ജയ എന്ന പേരിലാണ്. പൊതുവിപണിയിൽ പഞ്ചാബ് ജയ, കർണാടക ജയ എന്നിങ്ങനെ പല ഡ്യൂപ്പുകളുണ്ട്. അതിനെല്ലാം വില കുറവുമാണ്.
റേഷൻ കടകളിൽ മട്ട കിട്ടാനില്ല
കർഷകരിൽ നിന്ന് കിലോഗ്രാമിന് 28.20 രൂപയ്ക്ക് സപ്ളൈകോ വാങ്ങുന്ന നെല്ല് അരിയാക്കി തിരിച്ചു നൽകുന്നത് സ്വകാര്യ മില്ലുകളാണ്. ഇതിൽ നെല്ലിന്റെ 68% അരി ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ ഇത് 64.5% ആയാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ മില്ലുടമകൾക്ക് കൈകാര്യ ചെലവായി ക്വിന്റലിന് 214 രൂപയും നൽകുന്നുണ്ട്. വില വർദ്ധിച്ചതോടെ മട്ട അരിയുടെ വരവ് കുറഞ്ഞെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. വടക്കൻ ജില്ലകളിലെ റേഷൻ കടകളിലാണ് മട്ട അരി ക്ഷാമം കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |