ന്യൂഡൽഹി: മീഡിയവൺ ചാനലിന് ലൈസൻസ് പുതുക്കുമ്പോൾ സുരക്ഷ അനുമതി നിഷേധിച്ചതിന്റെ കാരണം ചാനൽ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീം കോടതി. സുരക്ഷ അനുമതി നിഷേധിച്ചതിനുള്ള കാരണമറിയാതെ, അനുമതി നിഷേധിക്കപ്പെട്ടവർ എങ്ങനെയാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സംപ്രേഷണാനുമതി നിഷേധിച്ചതിനെതിരെ ചാനൽ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി കേന്ദ്രസർക്കാർ അഭിഭാഷകനോട് സുപ്രധാന ചോദ്യങ്ങളുയർത്തിയത്. ഈ ചോദ്യങ്ങൾക്കുള്ള മറുപടി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
ക്രിമിനൽ നടപടി ചട്ടപ്രകാരം ദേശസുരക്ഷ നിയമം ചുമത്തപ്പെട്ടവരോട് പോലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശസുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് ചാനൽ ഉടമകളെ അറിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും കോടതി ആരാഞ്ഞു. ലഭിച്ച വിവരത്തിന്റെ സ്രോതസ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചാനലുമായി പങ്കുവച്ചു കൂടെ എന്നും കോടതി ആരാഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ ചാനലായതിനാലാണ് മീഡിയ വണ്ണിനെതിരെ കേന്ദ്ര സർക്കാർ നടപടി എടുത്തതെന്ന് ചാനൽ ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആരോപിച്ചു. ചാനൽ ഉടമകളുടെ മതവിശ്വാസമാണ് കേന്ദ്ര സർക്കാർ നടപടിക്ക് കാരണമെന്ന് കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു. ഹർജികളിൽ കോടതിയിൽ ഇന്നും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |