പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി രഥങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. ദശകങ്ങളായി മരച്ചക്രത്തിൽ പ്രദക്ഷിണം വച്ചിരുന്ന വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥചക്രം 2015ൽ ഉരുക്കിൽ തീർത്തിരുന്നു. 2019ൽ നിറുത്തിയിട്ട രഥങ്ങൾ രണ്ടുവർഷത്തിനുശേഷം കഴിഞ്ഞവർഷമാണ് വെളിച്ചംകണ്ടത്.
കൊവിഡ് നിയന്ത്രണങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിലായിരുന്നു അന്ന് രഥോത്സവത്തിന് സർക്കാർ അനുമതി നൽകിയത്. 2020ൽ പൈതൃക ഉത്സവത്തിന് മാറ്റുകുറഞ്ഞിരുന്നു. ആചാരങ്ങളും ചടങ്ങുകളുമാക്കി പൊതുജനപങ്കാളിത്തം കുറച്ചു. ഈ വർഷത്തെ രഥോത്സവം പൂർവാധികം ആഘോഷത്തോടെയാണ് നടത്തുക. മുടങ്ങിപ്പോയ ദേശീയ സംഗീതോത്സവം ഇത്തവണ നടക്കും. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടും കൂടി ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാകും ഉത്സവം. നവംബർ എട്ടിനാണ് കൊടിയേറ്റം. 14, 15, 16 തീയതികളിലാണ് രഥോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |