ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത് മഴ നിയമ പ്രകാരം 5 റൺസിന്
അഡ്ലെയ്ഡ് : അവസാന ഓവർ വരെ പൊരുതിയ ബംഗ്ലാദേശിനെ മഴ നിയമ പ്രകാരം 5 റൺസിന്റെ വ്യത്യാസത്തിൽ കീഴടക്കി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ബി ഗ്രൂപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്കും സെമി ഫൈനലിന്റെ പടിവാതിലിലേയ്ക്കും എത്തി. മഴയ്ക്ക് അറുപത് ശതമാനം സാധ്യത പ്രവചിച്ചിരുന്ന അഡ്ലെയ്ഡ് ഓവലിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.എന്നാൽ ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന കെ.എൽ രാഹുലിന്റെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നഷ്ടമായ താളം വീണ്ടെടുത്ത വിരാട് കൊഹ്ലിയുടേയും മികച്ച ഫോം തുടരുന്ന സൂര്യകുമാർ യാദവിന്റേയും മികവിൽ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെന്ന മികച്ച ടോട്ടൽ പടുത്തുയർത്തി.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് ലിറ്റൺ ദാസ് (27 പന്തിൽ 60) സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. രണ്ടാം ഓവറിൽ അർഷ്ദീപിനെതിരെ മൂന്ന് ഫോറുകളടിച്ച ലിറ്റൺ അടുത്ത ഓവറിൽ ഭുവനേശ്വറിനെതിരെ തുടർച്ചയായി ഒരുസിക്സും രണ്ട് ഫോറും നേടി. 21 പന്തിൽ ലിറ്റൺ അർദ്ധ സെഞ്ച്വറി കടന്നപ്പോൾ ബംഗ്ലാദേശ് സ്കോർ റോക്കറ്റ് പോലെ കുതിച്ചു. എന്നാൽ ബംഗ്ലാദേശ് 7 ഓവറിൽ 66 റൺസെന്ന നിലയിൽ ആയിരിക്കുമ്പോൾ മഴ പെയ്യുകയും കളിനിറുത്തിവയ്ക്കുകയുമായിരുന്നു. അപ്പോൾ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നെങ്കിൽ ഡെക്വർത്ത് ലൂയിസ് നിയമ പ്രകാരം ജയക്കാനാവശ്യമായതിനേക്കാൾ 17 റൺസ് കൂടുതൽ ബംഗ്ലാദേശിനുണ്ടായിരുന്നു.
എന്നാൽ ഇന്ത്യയ്ക്ക് അനുഗ്രഹമായി മഴമാറി മുക്കാൽ മണിക്കൂറിന് ശേഷം മത്സരം പുനരാരംഭിക്കുകയും ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു. മത്സരം തുടങ്ങി രണ്ടാം പന്തിൽ തന്നെ ബംഗ്ലാദേശിന് വലിയ തിരിച്ചടിയായി ലിറ്റൺ റണ്ണൗട്ടായി. ഡീപ് മിഡ്വിക്കറ്റിൽ നിന്ന് രാഹുലിന്റെ നേരിട്ടുള്ള ഏറിലാണ് ലിറ്റൺ റണ്ണൗട്ടായത്. 3 സിക്സും 7 ഫോറും ഉൾപ്പെട്ടതാണ് ലിറ്റൺന്റെ ഇന്നിംഗ്സ്. 68 റൺസായിരുന്നു അപ്പോൾ ബംഗ്ലാദേശിന് ഉണ്ടായിരുന്നത്. അധികം വൈകാതെ മറ്റൊരു ഓപ്പണർ ഷോന്റോയെ (21) ഷമി സൂര്യ കുമാറിന്റെ കൈയിൽ എത്തിച്ചു. അർഷ്ദീപ് സിംഗ് 12-ാം ഓവറിൽ അഫിഫിനെയും (3), ഷാക്കിബിനേയും (13), അടുത്ത ഓവറിൽ ഹാർദിക് യാസർ അലിയേയും (1), മൊസദ്ദേക്കിനേയും (6) മടക്കിയതോടെ 108/6 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് പതറാതെ പൊരുതിയ നൂറുൽ ഹസൻ (14 പന്തിൽ 25), ടസ്കിൻ അഹമ്മദിനൊപ്പം (12) ബംഗ്ലാദേശ് സ്കോർ ഉയർത്തിയെങ്കിലും 16 ഓവറിൽ 145ൽ അവരുടെ വെല്ലുവിളി അവസാനിക്കുകയായിരുന്നു.
നേരത്തേ രോഹിത് ശർമ്മ (2) തുടക്കത്തിലേ നഷ്ടമായെങ്കിലും കൊഹ്ലിയും രാഹുലും സൂര്യയും ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. രാഹുൽ 3 ഫോറും 4 സിക്സും കൊഹ്ലി 8 ഫോറും 1 സിക്സും നേടി. 4 ഫോറുൾപ്പെട്ടതാണ് സൂര്യയുടെ ഇന്നിംഗ്സ്.ഹസൻ മുഹമ്മദ് ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് രണ്ട് വിക്കറ്റ് നേടി.
കൊഹ്ലിക്ക്
റെക്കാഡ്
ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കാഡ് വിരാട് കൊഹ്ലി സ്വന്താക്കി. ശ്രീലങ്കൻ താരം മഹേല ജയവർദ്ധനെയുടെ പേരിലുണ്ടായിരുന്ന 1016 റൺസിന്റെ റെക്കാഡാണ് കൊഹ്ലി പഴങ്കഥയാക്കിയത്. ഇന്നലെ ബംഗ്ലാദേശിനെതിരെ 16 റൺസിൽ എത്തിയപ്പോഴാണ് കൊഹ്ലി റെക്കാഡ് സ്വന്തം പേരിലെഴുതിയത്. 23 ഇന്നിംഗ്സിൽ നിന്നാണ് കൊഹ്ലിയുടെ റെക്കാഡ് നേട്ടം. കൊഹ്ലിക്കിപ്പോൾ 1065 റൺസായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |