കൊല്ലത്തും ആലപ്പുഴയിലും ജലമെട്രോ
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ നെടുമ്പാശേരിയും മറൈൻഡ്രൈവും ഹൈക്കോടതി ജംഗ്‌ഷനും ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ലക്ഷ്യം കാണുന്നതോടെ ശക്തവും സുസ്ഥിരവുമായ സംയോജിത ഗതാഗത സംവിധാനം കൊച്ചിയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ അർബൻ ഇന്ത്യാ സമ്മേളനം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കൊപ്പം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംയോജിത ഗതാഗത വികസനത്തിൽ സംസ്ഥാനം ശ്രദ്ധേയമായ ചുവടുവയ്പ്പാണ് നടത്തുന്നത്. കൊച്ചി മെട്രോ, ജലമെട്രോ, ഫീഡർ ബസ് സർവീസുകൾ എന്നിവ ചേർത്താണ് സംയോജിത ഗതാഗത സൗകര്യങ്ങൾക്ക് കൊച്ചിയിൽ തുടക്കമിട്ടത്.
മികച്ച സൗകര്യങ്ങളോടുകൂടിയ സുരക്ഷിതമായ യാത്രയാണ് ജലമെട്രോയിലൂടെ ദ്വീപ് നിവാസികൾക്ക് ലഭിക്കുക. ടൂറിസംമേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ ജലമെട്രോയ്ക്ക് സാധിക്കും. നേരിട്ടും അല്ലാതെയും നിരവധി പേർക്ക് തൊഴിലും ലഭിക്കും. കൊല്ലത്തും ആലപ്പുഴയിലും ജലമെട്രോയ്ക്കായി പഠനങ്ങൾ നടത്തുകയാണ്.
കൊച്ചി കപ്പൽശാല ഹൈഡ്രജൻ ഫ്യുവൽസെൽ ബോട്ടുകൾക്കായി നടത്തുന്ന ഗവേഷണ അധിഷ്ഠിത പദ്ധതി വാട്ടർ മെട്രോയ്ക്ക് പ്രയോജനപ്രദമാകും. ഹരിതോർജം പ്രോത്സാഹിപ്പിക്കാൻ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസുകൾ വാങ്ങാൻ സർക്കാർ കെ.എം.ആർ.എല്ലിന് ഈ വർഷം 10 കോടി രൂപ അനുവദിച്ചു. ഗതാഗതമേഖലയിലെ ഹരിത സംരംഭങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ സഹായങ്ങൾ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ആരംഭിക്കുന്നതിന് കേന്ദ്രപിന്തുണലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |