തലശ്ശേരി:നഗരത്തിൽ കാറിൽ ചാരിനിന്നതിന് ക്രൂരമായ അക്രമത്തിനിരയായ നാടോടി ബാലനെ നിയമസഭ സ്പീക്കറും പ്രതിപക്ഷനേതാവും ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. കുറ്റം ചെയ്തയാളെ നിയമത്തിന്റെ പരിധിയിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ച ശേഷം സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെയാണ് സ്പീക്കർ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചത്.
ദൗർഭാഗ്യകരം;ഇടപെട്ടത് ആരെന്ന് പൊലീസ് വ്യക്തമാക്കണം : വി.ഡി.സതീശൻ
തലശ്ശേരി: ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ് കുട്ടിക്കെതിരെ നടന്നതെന്ന് ജനറൽ ആശുപത്രിയിൽ കഴിയുന്ന രാജസ്ഥാൻ ബാലനെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ സങ്കടകരമായ കാര്യം അക്രമിച്ച ആളെ പിടികൂടി സ്‌റ്റേഷനിലെത്തിയിട്ടും പൊലീസ് വിട്ടയച്ച കാര്യമാണ്. പ്രധാനപ്പെട്ട ആരോ വിളിച്ചു പറഞ്ഞിട്ടാണ് പോലീസ് അക്രമിയെ വിട്ടയച്ചത്.
ആരുടെ ശുപാർശയാണെന്ന് പോലീസ് വ്യക്തമാക്കണം. കുഞ്ഞിനും കുടുംബത്തിനും ആശുപത്രിയിൽ ആവശ്യമായ പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വി. ഡി സതീശൻ ആവശ്യപ്പെട്ടു.
മനുഷ്യത്വമില്ലാത്ത ക്രൂരത: എം വി ജയരാജൻ
തലശേരി:കാറിൽ ചാരിനിന്നതിന്റെപേരിൽ ആറുവയസ്സുള്ള കുട്ടിയെ ചവിട്ടിയത്ത് മനുഷ്യത്വം മരവിച്ചവർമാത്രം ചെയ്യുന്ന ക്രൂരകൃത്യമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. . കുട്ടിയെ കണ്ടപ്പോൾ വലിയ വേദനതോന്നി. കുട്ടിയെ ചവിട്ടിത്താഴെയിടാൻ എങ്ങനെ തോന്നിയെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
നിയമപരമായി ചെയ്യേണ്ട എല്ലാ നടപടികളും പൊലീസ് സ്വീകരിക്കണം. ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. ആവശ്യമായ ചികിത്സ ആശുപത്രിയിൽ നൽകുമെന്ന് ഡോക്ടറും സുപ്രണ്ടും പറഞ്ഞിട്ടുണ്ട്. മർദനമേറ്റ കുട്ടിയെ എസ്.എഫ്.ഐ മുൻ നേതാവ് അഡ്വ.എം.കെ.ഹസ്സനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽനിന്ന് കുട്ടി പുറത്തുപോയപ്പോൾ വീണ്ടും തേടിപ്പിടിച്ച് ആശുപത്രിയിലെത്തിച്ചതും പുലർച്ചെവരെ കൂട്ടിരുന്നതും ഹസ്സനാണ്. മാതൃകാപരമായ കാര്യമാണിതെന്നും എം.വി.ജയരാജൻ പറഞ്ഞു.
ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയം: മാർട്ടിൻ ജോർജ്
തലശ്ശേരി: നാടിനെ നാണിപ്പിക്കുന്ന കൊടും ക്രൂരതകൾ അരങ്ങേറുമ്പോഴും പൊലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ബാഹ്യ ഇടപെടലുകൾ കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡി.സി.സി.സെക്രട്ടരി മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കൈയ്യിൽ കിട്ടിയ പ്രതിയെ വിട്ടയച്ചതും, പിന്നീട് വാർത്ത പ്രചരിച്ചപ്പോൾ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതും, സ്പീക്കർ നിസ്സാരമട്ടിൽ ആദ്യം പ്രതികരിച്ചതുമെല്ലാം ബാഹ്യശക്തികളുടെ ഇടപെടലുകളെ ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |