കൊച്ചി: അപകടമുണ്ടാക്കി നിറുത്താതെ പോകുന്ന വാഹനം കണ്ടെത്തിയില്ലെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിലെ ഈ വ്യവസ്ഥ സാധാരണക്കാർക്ക് അറിയില്ലെന്നും നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ നിർദ്ദേശിച്ചു. ബൈക്ക് യാത്രയ്ക്കിടെ കാറിടിച്ച് ഗുരുതര പരിക്കേറ്റ ആലുവ ചൊവ്വര സ്വദേശി വി.കെ. ഭാസി നൽകിയ ഹർജിയിലാണ് നിർദ്ദേശം.
നഷ്ടപരിഹാരംതേടി അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. 2021 നവംബർ രണ്ടിന് ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ കളമശ്ശേരി ഓവർബ്രിഡ്ജിൽ വച്ചാണ് അപകടമുണ്ടായത്. നിറുത്താതെപോയ കാർ കണ്ടെത്താനായില്ലെന്ന് കളമശ്ശേരി പൊലീസ് റിപ്പോർട്ട് നൽകി. തുടർന്ന് നഷ്ടപരിഹാരത്തിന് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.ഇത്തരം സംഭവങ്ങളിൽ കേന്ദ്രസർക്കാർ നഷ്ടപരിഹാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
അപകടത്തിൽ മരിച്ചാൽ 25,000 രൂപയും ഗുരുതര പരിക്കേറ്റാൽ 12,500 രൂപയും നഷ്ടപരിഹാരം നൽകാനാണ് വ്യവസ്ഥ. സംസ്ഥാനത്ത് ഇത്തരം കേസുകളിൽ ആർ.ഡി.ഒമാരെ ക്ലെയിം എൻക്വയറി ഓഫീസർമാരായും ജില്ലാ കളക്ടർമാരെ ക്ലെയിം സെറ്റിൽമെന്റ് ഓഫീസർമാരായും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഹർജിക്കാരന്റെ അപേക്ഷയിൽ ന്യൂനതകളുണ്ടെന്നും ബോധിപ്പിച്ചു. ഒരുമാസത്തിനകം ശരിയായ അപേക്ഷ സമർപ്പിക്കാനും അപേക്ഷ ലഭിച്ചാൽ ഒരുമാസത്തിനകം കളക്ടർക്ക് ക്ലെയിം എൻക്വയറി ഓഫീസർ അപേക്ഷ കൈമാറണമെന്നും കളക്ടർ 15 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |