തിരുവനന്തപുരം: രാജ്യത്ത് ആറു കോടിയോളം ജീവനക്കാർ മാസം തോറും ശമ്പളത്തിന്റെ പന്ത്രണ്ടു ശതമാനം തുക നൽകുന്ന പ്രോവിഡന്റ് ഫണ്ടിൽ കുമിഞ്ഞു കൂടിയത് 12 ലക്ഷം കോടി രൂപ. എന്നിട്ടും തുച്ഛമായ പെൻഷൻ മാത്രമേ നൽകൂവെന്നാണ് പ്രോവിഡന്റ് ഫണ്ട് വാശി പിടിച്ചത്. വർഷങ്ങൾ നീണ്ട കോടതി ഇടപെടലിനെ തുടർന്നാണ് ,ഇക്കാര്യത്തിൽ
ഇപ്പോൾ നീതി ലഭിക്കുന്നത്.
ആകെ 75 ലക്ഷം പെൻഷൻകാരുള്ള ഇ.പി.എഫ്.ഒയുടെ പ്രവർത്തനങ്ങൾ വളരെ നിഗൂഢമാണ്. ആർക്കുമറിയില്ല പണം എവിടേക്ക് പോകുന്നുവെന്നും ,എവിടെ നിന്നും വരുന്നുവെന്നും. ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് കേവലം എട്ടര ശതമാനമാണ് പലിശ.
വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ച് ഇ.പി.എഫ് ഓർഗനൈസേഷൻ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇ.പി.എഫ്.ഒയുടെ മൊത്തം അസറ്റ് അണ്ടർ മാനേജ്മെന്റ് 12 ലക്ഷം കോടിയാണ്. ഇ.പി.എഫ്.ഒ ജീവനക്കാരെല്ലാം സാമ്പത്തിക വിദഗ്ദ്ധരോ, അതിൽ പരിശീലനം ലഭിച്ചവരോ അല്ല. ഇത്രയധികം പണം കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കാറുമില്ല. 2019ൽ ഇ.പി.എഫ്.ഒ എസ്ബി.ഐ മ്യൂച്ചൽ ഫണ്ട്, യുടിഐ അസറ്റ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളെ ഫണ്ട് മാനേജരായി മൂന്ന് വർഷത്തേക്ക് നിയമിച്ചിരുന്നു. ഇ.പി.എഫ്.ഒ നേരിട്ട് ഓഹരികളിൽ നിക്ഷേപം നടത്തുന്നില്ല. പി.എഫ്. പലിശ നിരക്ക് അടിക്കടി മാറിക്കൊണ്ടിരിക്കും. ഇത് കേന്ദ്ര ബോർഡാണ് തീരുമാനിക്കുക.
പി.എഫ്. പെൻഷൻ: ആശങ്ക
ഒഴിയാതെ സമരക്കാർ
ടി.കെ.സുനിൽകുമാർ
കൊച്ചി: മാന്യമായ പി.എഫ് പെൻഷന് വേണ്ടി 1995 മുതൽ പ്രക്ഷോഭ രംഗത്തുള്ളവർക്ക് സുപ്രീം കോടതി വിധി നൽകുന്നത് ആശങ്ക. പ്രായത്തിന്റെ അവശതകൾക്കും പ്രാരബ്ധങ്ങൾക്കുമിടെ 27 വർഷം പോരാടിയവരിൽ ബഹുഭൂരിപക്ഷവും ശരാശരി ആയിരം രൂപ പെൻഷൻ വാങ്ങുന്നവരാണ്. ജീവിതാന്ത്യത്തിലെ അവരുടെ പ്രതീക്ഷകളാണ് വിധി അനിശ്ചിതത്വത്തിലാക്കിയത്. സുപ്രീംകോടതിയുടെ വിധിപ്പകർപ്പ് കാത്തിരിക്കുകയാണ് അവർ.
2007ൽ കേരള ഹൈക്കോടതിയിൽ തുടങ്ങിയ വ്യവഹാരമാണ് ഇന്നലെ പരിസമാപ്തിയിലെത്തിയത്. പി.എഫ് പെൻഷന് 2005 ഏപ്രിൽ എന്ന കട്ട് ഓഫ് ഡേറ്റ് നിശ്ചയിച്ചത് കേരള ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും റദ്ദാക്കി. ഇത് മറികടക്കാനാണ് 2014 സെപ്തംബർ ഒന്ന് കട്ട് ഓഫ് ഡേറ്റാക്കി നിയമഭേദഗതി കൊണ്ടുവന്നത്. 15,000 രൂപയിലേറെ ശമ്പളമുള്ളവരുടെ 12 ശതമാനം പി.എഫ് വിഹിതത്തിൽ 1.16 ശതമാനം കൂടി വർദ്ധിപ്പിച്ച് പെൻഷൻ പദ്ധതിയിലേക്ക് അടയ്ക്കണമെന്നും ഭേദഗതിയുണ്ടായിരുന്നു. 2018ൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി പൂർണമായും അസ്ഥിരപ്പെടുത്തി. ഈ വിധി സുപ്രീം കോടതി രണ്ട് വട്ടം ശരിവച്ചതോടെ ആത്മവിശ്വാസത്തിലായിരുന്നു രാജ്യത്തെ 70 ലക്ഷത്തിൽപ്പരം പി.എഫ് പെൻഷൻകാർ.
ഇതിനിടെ വ്യക്തികൾ സ്വന്തം നിലയിൽ നിയമയുദ്ധം നടത്തി ഉയർന്ന പെൻഷൻ തുക ഇ.പി.എഫ്.ഒയിൽ നിന്ന് നേടിയെടുത്തിട്ടുമുണ്ട്. എറണാകുളം ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന തിരുവാങ്കുളം സ്വദേശി സുനിൽകുമാർ, ഹരിയാന ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ജനറൽ മാനേജരായിരുന്ന പർവീൺ കോഹ്ലി എന്നിവർ ഇക്കൂട്ടരിൽപ്പെടുന്നു. പുതിയ വിധി ഇവരെ എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
പ്രതീക്ഷകളുടെ നുറുങ്ങുവെട്ടം
പുനപ്പരിശോധനാ ഹർജിയിലെ വിധിയിൽ സുപ്രീം കോടതി ജഡ്ജി ആർ.സി. ഗുപ്തയുടെ വിധി അംഗീകരിക്കുന്നതായി സൂചനയുണ്ട്. പെൻഷൻകാർക്ക് കട്ട് ഓഫ് ഡേറ്റ് വ്യവസ്ഥ അസ്ഥിരപ്പെടുത്തുന്ന ആർ.സി. ഗുപ്തയുടെ ഉത്തരവ് അംഗീകരിക്കപ്പെട്ടാൽ എല്ലാ പെൻഷൻകാർക്കും ഗുണകരമാകും. അത് വ്യക്തമാകണമെങ്കിൽ വിധിയുടെ പൂർണരൂപം പുറത്തുവരണം.
ആദ്യ നിയമപോരാട്ടം കേരളത്തിൽ
ഉയർന്ന പി.എഫ് പെൻഷന് വേണ്ടിയുള്ള നിയമയുദ്ധം തുടങ്ങിയത് കേരളത്തിലാണ്. എഫ്.എ.സി.ടിയിൽ നിന്ന് വിരമിച്ചവരാണ് ആദ്യം ഹൈക്കോടതിയിലെത്തിയത്. പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലുംപെൻഷൻകാർ സംഘടനകൾ രൂപീകരിച്ച് പോരാട്ടം തുടങ്ങി. പി.എഫ് പെൻഷൻ ഹയർ ഓപ്ഷൻ കേസിലെ ആദ്യ വിധിയുണ്ടായതും കേരള ഹൈക്കോടതിയിൽ നിന്നായിരുന്നു.
പെൻഷൻകാരുടെ ആശങ്കകൾ പരിഹരിക്കപ്പെടണമെങ്കിൽ വിധിയുടെ പൂർണരൂപം ലഭ്യമാകണം.അഡ്വ. ആർ.സഞ്ജിത്ത്
പി.എഫ്. പെൻഷൻകാരുടെ അഭിഭാഷകൻ
ഇ.പി.എഫ്കേസിലെ നാൾവഴി
രാജ്യത്തെ 70 ലക്ഷത്തോളം ഇ.പി.എഫ്. പെൻഷൻകാർക്ക് നിർണ്ണായകമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഫണ്ടിന്റെ പ്രവർത്തനം മോശമായ സാഹചര്യത്തിലാണ് 2014 ലെ ഭേദഗതി കൊണ്ടുവന്നതെന്നും ഇതാണ് കേരള ഹൈക്കോടതി റദ്ദാക്കിയതെന്നുമായിരുന്നു ഇ.പി.എഫ്.ഒയുടെ വാദം.
പെൻഷന് 15,000 രൂപ ശമ്പള പരിധി നിശ്ചയിച്ച് ഇ.പി. എഫ്.ഒ 2014 ആഗസ്റ്റ് 22 ന് പുറത്തിറക്കിയ വിജ്ഞാപനം 2018 ഒക്ടോബർ 12 നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. പെൻഷൻ പദ്ധതിയിൽ ചേരുന്നതിന് കട്ട് ഓഫ് തീയ്യതി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2019 ൽ കേരള ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. ഈ ഹർജി തള്ളി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചു. ശമ്പളത്തിന് ആനുപാതികമായ പി.എഫ്. പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെതിരെ പിന്നീട് ഇ.പി.എഫ്.ഒയും കേന്ദ്ര സർക്കാരും നൽകിയ പുന:പരിശോധന ഹർജിയെ തുടർന്ന് പ്രത്യേകാനുമതി ഹർജി വീണ്ടും പരിഗണിച്ച് വാദം കേൾക്കുകയായിരുന്നു. 2021 ആഗസ്റ്റിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഹർജികൾ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് കൈമാറാൻ തീരുമാനിച്ചു. 2022 ജൂലൈ 12ന് കേസ് പരിഗണിച്ചപ്പോൾ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് രവീന്ദ്ര ഭട്ട്
പിന്മാറി. കേസ് രാജസ്ഥാൻ ഹൈക്കോടതി പരിഗണിച്ച സമയത്ത് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ആ ബെഞ്ചിലുണ്ടായിരുന്നതിനാലാണ് പിന്മാറ്റം. അദ്ദേഹത്തിന്റെ ജൂനിയറായ ഒരു അഭിഭാഷകൻ സുപ്രീം കോടതിയിലെ പി.എഫ് പെൻഷൻ കേസിൽ ഹാജരാകുന്നതായി ഇ.പി.എഫ്.ഒക്ക് വേണ്ടി ഹാജരായ ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടിയിരുന്നു. 2014 പെൻഷൻ ഭേദഗതി റദ്ദാക്കിയ കേരളം, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതി വിധികൾ ചോദ്യം ചെയ്ത ഹർജികളിൽ കേരള ഹൈക്കോടതി ഉത്തരവിലാണ് ആദ്യം വാദം കേട്ടത്.
പി. എഫ് വിധി അവ്യക്തം:
എൻ.കെ.പ്രേമചന്ദ്രൻ
തിരുവനന്തപുരം: ഇ.പി.എഫ് അംഗങ്ങളായ ലക്ഷക്കണക്കിന് ജീവനക്കാർ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗികമായ വിജയമാണ് സുപ്രീം കോടതി വിധി എന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. പെൻഷൻ അവകാശങ്ങൾ നിരന്തരം നിഷേധിച്ച ഇ.പി.എഫ് കോർപ്പറേഷന് ഏറ്റ തിരിച്ചടിയാണ് ഇത്. വിധിയുടെ വിശദാംശങ്ങൾ കിട്ടിയ ശേഷമേ കൂടുതൽ പ്രതികരണം നടത്താനാവൂ. സംഘടിത മേഖലയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചുള്ളതാണ് സുപ്രീം കോടതി വിധി.
1.16 ശതമാനം അധിക വിഹിതം തൊഴിലാളികൾ നൽകണമെന്ന ഭേദഗതിയും സുപ്രീം കോടതി തത്വത്തിൽ റദ്ദാക്കിയത് ആശ്വാസകരമാണ്. പി.എഫ്.പെൻഷൻ ഇനി മുതൽ അവസാനത്തെ 60 മാസത്തെ ശരാശരിയിൽ കണക്കാക്കാനാണ് സുപ്രീം കോടതി പറയുന്നത്. 12 മാസത്തെ വേതനത്തിന്റെ ശരാശരിയാണ് ജീവനക്കാർ ആവശ്യപ്പെട്ടത്. അതിനു പകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാക്കുമ്പോൾ പെൻഷൻ 20 മുതൽ 25 ശതമാനം വരെ കുറയും. 1952-ലെ പി.എഫ് മാതൃനിയമം ഭേദഗതി ചെയ്തിട്ടില്ലെന്നത് വസ്തുതയായി നിൽക്കുന്നു.
സർവീസീലുള്ളവർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അവസരം കിട്ടുന്നത് ഗുണകരമാണ്. ഇതിന് നാല് മാസം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബർ ഒന്നിനു മുൻപ് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിക്കില്ലെന്നതാണ് സങ്കടമെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി സ്വാഗതാർഹം: കൊടിക്കുന്നിൽ
തിരുവനന്തപുരം: സംഘടിത മേഖലയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം. പി.പാർലമെന്റിന് അകത്തും ജുഡീഷ്യറിയിലും നടത്തിയ നിരന്തര ഇടപെടലുകൾ വഴിയാണ് തൊഴിലാളി വിരുദ്ധ നടപടികൾക്ക് എതിരായി ഭാഗികമായെങ്കിലും വിധി വന്നത്.
സർക്കാരിന് കിട്ടിയ പ്രഹരം
പാർലമെന്റ് പാസാക്കിയ പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഹൈക്കോടതികൾ വഴി നേടിയ സംരക്ഷണം വീണ്ടും അട്ടിമറിക്കുവാൻ തുനിഞ്ഞ ഇ.പി.എഫ്.ഒയ്ക്കും കേന്ദ്ര സർക്കാരിനും കിട്ടിയ പ്രഹരമാണ് സുപ്രീംകോടതി വിധി.
ഒറ്റനോട്ടത്തിൽ വിധി ആശ്വാസകരമാണ്. പെൻഷൻ കണക്കാക്കുന്നതിനുള്ള ശരാശരി വേതനം 12 മാസത്തിന് പകരം 60 മാസമാക്കിയത് ശരിവച്ചത് നിരാശാജനകവുമാണ്. ക്ഷാമബത്ത ഇല്ലാത്തതുമൂലം 27വർഷംമുമ്പുള്ള തുച്ഛമായ തുകതന്നെ ഇന്നും പെൻഷനായി കിട്ടുന്നവർക്കും ഈ വിധി ഒരു തരത്തിലും സന്തോഷത്തിന് വക നൽകില്ല. ഇപ്പോൾ റിട്ടയർ ചെയ്യുന്നവർക്ക് മാന്യമായ പെൻഷന് അർഹതവന്നു. അതുംകൂടി ഇല്ലാതാക്കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇന്നുള്ള 73 ലക്ഷം പി.എഫ് പെൻഷൻകാർക്കും ദേശീയ പ്രക്ഷോഭം തുടരുക മാത്രമാണ് പോംവഴി.
ഡി.മോഹനൻ
സംസ്ഥാന ജനറൽ സെക്രട്ടറി
പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ
സുപ്രീംകോടതി വിധി ഭാഗികം: ബി.എം.എസ്
ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ സംബന്ധിച്ച് സുപ്രീംകോടതി വിധി ഭാഗികമാണെന്നും അധിക ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ആവശ്യമുള്ളവർ 1.15ശതമാനം വിഹിതം നൽകണമെന്ന നിർദ്ദേശം തള്ളിയത് സ്വാഗതാർഹമാണെന്നും ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ പറഞ്ഞു. അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കണമെന്ന ഇ.പി.എഫ്.ഒ ആവശ്യം അംഗീകരിച്ചത് ജീവനക്കാർക്ക് തിരിച്ചടിയായി. മിനിമം പെൻഷൻ 5000 രൂപയാക്കണമെന്നും എല്ലാ തൊഴിലാളികൾക്കും ഇ.പി.എഫിൽ ചേരാൻ അവസരമൊരുക്കണമെന്നും വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പെൻഷൻ ഫണ്ടിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതം വർദ്ധിപ്പിക്കണം, പെൻഷൻ പദ്ധതിയിലെ എല്ലാ അംഗങ്ങൾക്കും മെഡികെയർ എർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |