തിരുവല്ല: അടുത്ത ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ പോരാട്ടം തീപാറുന്നു. കഴിഞ്ഞതവണ വിജയിച്ച എൽ.ഡി.എഫിലെ ഡാലിയ സുരേഷ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാൽ രാജിവച്ചതിനെ തുടർന്നാണ് രണ്ടുവർഷം തികയുംമുമ്പേ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ മായാ അനിൽകുമാറാണ് എൽ.ഡി.എഫിന്റെ പുതുമുഖ സാരഥി. ദീർഘകാലമായി എൽ.ഐ.സി ഏജന്റായ മായയെ രംഗത്തിറക്കി സീറ്റ് നിലനിറുത്താനാണ് എൽ.ഡി.എഫിന്റെ പോരാട്ടം. സീറ്റ് തിരിച്ചുപിടിക്കാനായി കേരള കോൺഗ്രസിലെ ആനി തോമസിനെയാണ് യു.ഡി.എഫ് അങ്കത്തിനിറക്കിയത്. കടപ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കും രണ്ടുതവണ മത്സരിച്ച ആനി, രണ്ടാംതവണയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. എയർ ട്രാവൽസ് ഉടമയും എൽ.ഐ.സി ഏജന്റുമാണ്. നെടുമ്പ്രം പഞ്ചായത്ത് നാലാംവാർഡ് മെമ്പറായ സന്ധ്യാമോളെ രംഗത്തിറക്കി എൻ.ഡി.എയും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. രണ്ടാംതവണയും പഞ്ചായത്ത് മെമ്പറായ സന്ധ്യ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റാണ്.
നിരണം,കടപ്ര,നെടുമ്പ്രം,പെരിങ്ങര,കുറ്റൂർ എന്നീ പഞ്ചായത്തുകളാണ് പുളിക്കീഴ് ഡിവിഷനിലുള്ളത്. ഈ പഞ്ചായത്തുകളിലെ ഭരണം കണക്കാക്കിയാൽ എൽ.ഡി.എഫിനാണ് മേൽക്കൈ. നെടുമ്പ്രം,പെരിങ്ങര,കുറ്റൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫും നിരണം,കടപ്ര പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്. 60 വാർഡുകളിലെ 92 ബൂത്തുകളിലായി 65,840 വോട്ടർമാരാണുള്ളത്. സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും പോരാടുമ്പോൾ ചരിത്രം മാറ്റിമറിക്കാനാണ് എൻ.ഡി.എയുടെ മത്സരം. കുറ്റൂർ,നെടുമ്പ്രം പഞ്ചായത്തുകളിൽ കഴിഞ്ഞതവണ ഭരിച്ചതും പാർലമെന്റ് തിരഞ്ഞെടുപ്പിലെ വലിയ വോട്ട് വർദ്ധനയും തുണയാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. കേന്ദ്രങ്ങൾ.
ചരിത്രം
ജില്ലാ പഞ്ചായത്ത് രൂപീകരിച്ച കാലംമുതൽ യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമുള്ള പുളിക്കീഴ് ഡിവിഷൻ കഴിഞ്ഞതവണ മാത്രമാണ് എൽ.ഡി.എഫിനെ പിന്തുണച്ചത്. 1995ൽ കോൺഗ്രസ് നേതാവ് നിരണം തോമസാണ് ഡിവിഷനെ ആദ്യം വലത്തേക്ക് അടുപ്പിക്കുന്നത്. 2000ൽ കേരള കോൺഗ്രസ്(എം) ന് കൈമാറിയ മണ്ഡലത്തിൽ അംബികാ മോഹൻ വിജയിച്ചു. 2005ൽ സജി അലക്‌സ്, 2010ൽ വീണ്ടും അംബികാ മോഹൻ, 2015ൽ സാം ഈപ്പൻ എന്നിവർ ഡിവിഷൻ കൈവിടാതെ കാത്തു. എന്നാൽ 2020ൽ എൽ.ഡി.എഫിനെ വിജയിപ്പിച്ച് പുളിക്കീഴ് ഡിവിഷൻ ചരിത്രം മാറ്റിയെഴുതി.
2020ലെ വോട്ടിംഗ് നില
എൽ.ഡി.എഫ്: 21,370
യു.ഡി.എഫ്: 16,900
എൻ.ഡി.എ: 9,317
ഭൂരിപക്ഷം: 4,470
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |