എഴുകോൺ : ചൊവ്വള്ളൂർ കാരിക്കൽ കുരിശടിക്ക് സമീപം ബൈക്ക് കത്തി നശിച്ച നിലയിൽ. സംഭവത്തിൽ ഇതുവരെയും പരാതിക്കാർ എത്താത്തത് ദുരൂഹത ഉയർത്തി.
വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് ബൈക്ക് കത്തുന്നത് പ്രദേശവാസികൾ കണ്ടത്. റോഡരികിൽ മുള്ളുവേലിയിൽ കുരുങ്ങി കിടക്കുകയായിരുന്നു ബൈക്ക്. കുണ്ടറയിലെ അഗ്നി രക്ഷാസേനയെത്തി തീയണക്കുമ്പോഴേക്കും ബൈക്ക് പൂർണമായും നശിച്ചിരുന്നു.
ഇടയ്ക്കോട് സ്വദേശിയായ സന്ദീപിന്റെ പേരിലുള്ളതാണ് ബൈക്ക്. ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് എഴുകോൺ പൊലീസ് പറഞ്ഞു. പൊലീസ് സന്ദീപിനെ ബന്ധപ്പെട്ടെങ്കിലും ബൈക്ക് തന്റേതല്ലെന്നാണ് പറഞ്ഞത്.
കോട്ടേക്കുന്നിൽ താമസിക്കുന്ന തളവൂർക്കോണം സ്വദേശിയാണ് ബൈക്ക് ഉപയോഗിച്ചിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാരിക്കൽ ഏലായ്ക്ക് സമീപം ഇടവഴിയിൽ വച്ചിരുന്ന ബൈക്ക് ഓട്ടോയിൽ എത്തിയ നാലംഗ സംഘം ഉരുട്ടിക്കൊണ്ടു പോയി കത്തിക്കുകയായിരുന്നുവെന്ന വിവരവും പൊലീസ് അന്വേഷിച്ചു വരികയാണ്. കഞ്ചാവ് ലോബികൾ തമ്മിലുള്ള പകയാണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. ഓട്ടോയിൽ എത്തിയവർ കഞ്ചാവ് വാങ്ങാൻ വന്നവരാണെന്നാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |