മലപ്പുറം: വൈദ്യുതി വിതരണ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മുണ്ടുപറമ്പ് സബ് സ്റ്റേഷനിൽ നടന്ന ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ മൂന്ന് ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകളും 119 പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുമടക്കം 122 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. നാലുചക്ര വാഹനങ്ങൾക്ക് ചാർജ് ചെയ്യുന്നതിനായി പൊന്നാനി, തിരൂർ, മലപ്പുറം എന്നീ സ്ഥലങ്ങളിലാണ് മൂന്ന് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമായത്. മുണ്ടുപറമ്പ് സബ്‌സ്റ്റേഷനിലെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ പി.ഉബൈദുള്ള എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. സൗരപുരപ്പുറ പദ്ധതിയിൽ മലപ്പുറത്ത് പൂർത്തിയായ 146 സൗര നിലയങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഇനി ഈസി ചാർജിംഗ്
ജില്ലയിൽ ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാനുള്ള 119 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളാണ് സ്ഥാപിതമാകുന്നത്. കേരളമൊട്ടാകെ ഓട്ടോ, ടൂവീലറുകൾക്കായി 1,165 ചാർജിംഗ് സെന്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കുകയാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വില വർദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ ഇ-വെഹിക്കിൾ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിനും വിപണിയുടെ ഉണർവിനും മതിയായ ചാർജിംഗ് സ്റ്റേഷൻ ശൃംഖല അനിവാര്യമായതിനാൽ നോഡൽ ഏജൻസി എന്ന നിലയിൽ സംസ്ഥാനത്തുടനീളം മതിയായ തോതിൽ ചാർജിംഗ് സ്റ്റേഷൻ ശൃംഖല സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി.എൽ നടപടി സ്വീകരിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |