SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

കൊയ്യാൻ വന്നവന് വയ്യാണ്ടായി...,​ കൊയ്ത്തു യന്ത്രം കട്ടപ്പുറത്തായിട്ട് 15 വർഷം

engine
അയിലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കാട് കയറി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന കൊയ്ത്തു യന്ത്രം.

നെന്മാറ: അയിലൂർ പഞ്ചായത്തിലെ സംയുക്ത പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ വാങ്ങിയ കൊയ്ത്തു യന്ത്രം മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. ബാറ്ററി തകരാറിന്റെയും യന്ത്ര തകരാറിന്റെയും പേരിലാണ് യന്ത്രത്തിന്റെ ശനിദശ തുടരുന്നത്. കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷാമവും അമിത കൊയ്ത്തുകൂലിക്കും പരിഹാരമായാണ് യന്ത്രം വാങ്ങിയത്.

സ്ഥലത്തെ കർഷകന്റെ വളപ്പിലായിരുന്നു യന്ത്രത്തിന്റെ മോശാവസ്ഥയുടെ തുടക്കകാലം. നശിക്കാൻ തുടങ്ങിയ കാര്യം കൃഷിഭവൻ, ഗ്രാമ പഞ്ചായത്ത്, സംയുക്ത കർഷക സമിതി തുടങ്ങി പലരേയും അറിയിച്ചിട്ടും യന്ത്രം വീട്ടിൽ നിന്ന് മാറ്റിയില്ല. തുടർന്ന് ആലമ്പള്ളത്തെ കർഷകൻ സ്വന്തം ചെലവിൽ ക്രെയിൻ ഉപയോഗിച്ച് അയിലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടുവന്നിട്ടു. എന്നാൽ ഓഫീസിന് മുന്നിൽ എത്തിച്ചിട്ട് ഒരു വർഷമായിട്ടും യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. ഇപ്പോൾ അവിടെ മഴയും വെയിലുമേറ്റ് കിടക്കുന്ന യന്ത്രത്തിൽ വള്ളിപ്പടർപ്പുകളും ചെടികളും പടർന്നു കയറി റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധ പതിയാത്ത വിധമായി മാറിയിട്ടുണ്ട്.

ലക്ഷങ്ങളുടെ യന്ത്രത്തിന് അകാലചരമം?​

2006-2007ലെ കേരള വികസന പദ്ധതി പ്രകാരം അയിലൂർ പഞ്ചായത്തിന്റെയും പാലക്കാട് നെൽകൃഷി വികസന ഏജൻസിയുടെയും കർഷകരുടെയും പങ്കാളിത്തത്തോടെയാണ് കൊയ്ത്തു യന്ത്രം വാങ്ങിയത്. രണ്ടു സീസൺ മാത്രം ഉപയോഗിച്ച യന്ത്രം പരിചയസമ്പന്നരല്ലാത്ത തൊഴിലാളികൾ കൈകാര്യം ചെയ്തതിനാലും അടുത്ത സീസൺ വരെ നിറുത്തിയിടേണ്ടി വരുന്നതിനാലും തകരാറുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് പരിഹരിക്കാൻ ചുമതലപ്പട്ട പ്രത്യേക സമിതികളോ മറ്റോ മുൻകൈ എടുക്കാതിരുന്നതാണ് ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രത്തിന്റെ നാശത്തിനിടയാക്കിയത്.

കൈയൊഴിഞ്ഞ് പഞ്ചായത്തും കൃഷിഭവനും

യന്ത്രം വാങ്ങുന്നതിനുള്ള ധനസമാഹരണത്തിനായി അയിലൂർ പഞ്ചായത്തിലെ കർഷകരുടെ രണ്ടു വർഷത്തെ ഉത്പാദന ബോണസും മറ്റ് അനുബന്ധ ആനുകൂല്യങ്ങളുടെയും തുക കർഷകർക്ക് നൽകാതെ സംയുക്ത പാടശേഖരസമിതിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്ത് വിനിയോഗിക്കുകയായിരുന്നു. ഇപ്പോൾ പഞ്ചായത്തും കൃഷിഭവനും തങ്ങളുടെ ഉടമസ്ഥതയിലല്ല കൊയ്ത്തു യന്ത്രം എന്ന് പറയുന്നു. എന്തായാലും കൊയ്യാനെത്തിയവന് പരിക്കു പറ്റുകയും എത്തിച്ചവർ കൈമലർത്തുകയും ചെയ്തപ്പോൾ കാടിന് തീറ്റയായി ഇല്ലാതായി തീരുകയാണ് ഈ പോരാളി.

സർക്കാർ നിശ്ചയിച്ച നിരക്കിൽ ഉത്പാദന ബോണസിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചില്ലെന്ന് ആക്ഷേപം പറയുന്ന സംയുക്ത പാടശേഖരസമിതി യന്ത്രത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഉപയോഗശൂന്യമായ കൊയ്ത്തു യന്ത്രം ആക്രി വിലയ്‌ക്കെങ്കിലും ലേലം ചെയ്ത് കാർഷിക വികസനത്തിനായി തുക വിനിയോഗിക്കണം.

- കർഷകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.