കോട്ടയം . സമയത്തിന് നെല്ല് സംഭരിക്കാതെ കർഷകരെ വലച്ചിതിന് പിന്നാലെ സംഭരിച്ച നെല്ലിന്റെ പണവും നൽകാതെ അധികൃതരുടെ ക്രൂരത തുടരുന്നു. ഇന്നലെ വരെ ജില്ലയിൽ നെല്ല് സംഭരിച്ച വകയിലെ കുടിശിക 2.37 കോടിയാണ്. തുക എന്നു നൽകുമെന്ന കാര്യത്തിൽ കൃത്യമായ മറുപടിയും അധികൃതരുടെ ഭാഗത്തു നിന്നില്ല. ഇതുവരെ ജില്ലയിൽ നിന്ന് 847 ടൺ നെല്ലാണ് സംഭരിച്ചത്. പകുതിയോളം സ്ഥലത്തെ സംഭരണം പൂർത്തിയാക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. കൂടുതൽ മില്ലുകാർ സംഭരണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും രണ്ടു മില്ലുകൾ മാത്രമാണ് സംഭരണ രംഗത്തുള്ളത്. തുലാവർഷ ഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംഭരണം തടസപ്പെടാൻ മില്ലുകളുടെ കുറവ് കാരണമാകുമെന്ന പരാതിയും കർഷകർക്കുണ്ട്. നിലവിൽ കോട്ടയം, വൈക്കം താലൂക്കുകളിൽ മാത്രമാണ് സംഭരണം നടക്കുന്നത്.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില വായ്പ എന്ന നിലയിലാണ് മുമ്പ് ബാങ്കുകൾ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നത്. പിആർഎസ് നൽകിയാലുടൻ പണം അക്കൗണ്ടിൽ എത്തുന്നതായിരുന്നു രീതി. കർഷകൻ വായ്പക്കാരനെന്ന രീതിയിൽ നടപ്പാക്കുന്ന ഈ രീതി പല പ്രശ്‌നങ്ങൾക്കും കാരണമായതോടെയാണ് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് സപ്ലൈകോ 2500 കോടി രൂപ വായ്പയെടുത്ത് കർഷകർക്ക് നൽകാൻ തീരുമാനിച്ചത്. വായ്പാ രീതിയിലല്ലാതെ നെല്ലിന്റെ വില എന്ന രീതിയിൽ കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
മുട്ടാപ്പോക്കുകൾ അനവധി.
ബാങ്കുകളിൽ നിന്നു പണം ലഭിച്ചെങ്കിലും ധനകാര്യ വകുപ്പിൽ നിന്നുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ പണ വിതരണത്തിൽ കാലതാമസം നേരിടുന്നുവെന്നാണ് അധികൃതർ പറയുന്നത്. പണ വിതരണത്തിലെ കാലതാമസം മൂലം വർഷത്തിൽ രണ്ടു തവണ കൃഷിയിറക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. ഈ സീസണിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് അടുത്ത കൃഷി ഇറക്കാൻ കാത്തിരുന്നവർ ഇപ്പോൾ പണം കടമെടുക്കാനുള്ള നെട്ടോട്ടത്തിലാണ്.
കർഷകൻ സി കെ കുമാരൻ പറയുന്നു.
"കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കുന്നില്ല. പരാതി പറഞ്ഞ് മടുത്തു".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |