ബംഗളൂരു: പ്രമുഖ വ്യവസായി എം.എ.യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബംഗളൂരുവിൽ നടന്ന നിക്ഷേപകസംഗമത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ.യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംഗമം ഉദ്ഘാടനം ചെയ്‌തത്. തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂസഫലിയുടെ പ്രഖ്യാപനം. നിക്ഷേപം സംബന്ധിച്ച ധാരണാപത്രവും ലുലു ഗ്രൂപ്പ് സർക്കാരുമായി ഒപ്പുവച്ചു.
നേരത്തെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക സാമ്പത്തികഫോറത്തിൽ യൂസഫലിയും ബൊമ്മൈയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെ അനന്തരമാണ് കർണാടകയിലെ നിക്ഷേപതീരുമാനം. സംഗമത്തിലേക്ക് യൂസഫലിയെ കർണാടക സർക്കാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പീയുഷ് ഗോയൽ, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തുടങ്ങിയവരും സംഗമത്തിൽ സംബന്ധിച്ചു.
ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും
ധാരണാപത്രം പ്രകാരം ബംഗളൂരുവിൽ പുതിയ വിമാനത്താവളത്തിന് സമീപം ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാൾ തുടങ്ങും. ബംഗളൂരുവിൽ ലുലുവിന്റെ രണ്ടാമത്തെ മാളാണിത്. കർണാടകയുടെ കാർഷികരംഗത്തെ പഴങ്ങളും പച്ചക്കറികളും ലുലുവിന്റെ ലോജിസ്‌റ്റിക്‌സ് സെന്റർവഴി സംസ്കരിച്ച് കയറ്റുമതി ചെയ്യാൻ ഫുഡ് എക്‌സ്‌പോർട്ട് യൂണിറ്റും ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |