കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രമൈതാനം കൈയേറി അനധികൃതമായി പാർക്ക് ചെയ്ത ഒരു ജീപ്പ് എസ്.യു.വിക്കും ഓട്ടോറിക്ഷയ്ക്കുമെതിരെ പള്ളുരുത്തി പൊലീസ് ഇന്നലെ കേസെടുത്തു.
ഈ 9.4 ഏക്കർ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഫോർട്ടുകൊച്ചി സബ്കളക്ടർ ഉത്തരവിന്റെ ബലത്തിലായിരുന്നു പരിസരവാസികളായ ചിലർ ക്ഷേത്രപ്പറമ്പ് പാർക്കിംഗ് കേന്ദ്രമാക്കിയത്. ഉത്തരവ് ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിട്ടും അനധികൃതപാർക്കിംഗ് തുടർന്നു. ചോദിക്കാൻ ചെന്ന ദേവസ്വം ഉദ്യോഗസ്ഥർക്കും ക്ഷേത്രഭൂമി സംരക്ഷണ സമിതിക്കാർക്കും നേരെ ഭീഷണികളുമുയർന്നു. പലവട്ടം പള്ളുരുത്തി പൊലീസിന് സമിതിയും ദേവസ്വവും പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ചട്ടം ലംഘിച്ച് ഹൈക്കോടതി ഉത്തരവ് അസി. പബ്ളിക് പ്രോസിക്യൂട്ടർക്ക് നൽകി നിയമോപദേശവും സ്വീകരിച്ചു. മേലധികാരികൾ അറിയാതെ പള്ളുരുത്തി പൊലീസ് ചെയ്ത ഈ പ്രവൃത്തി വിവാദമായപ്പോൾ പ്രധാനമന്ത്രിക്കുൾപ്പെടെ പരാതികൾ പോയി. പിന്നാലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ നിയമോപദേശം തേടി. ഈ നിയമോപദേശത്തെ തുടർന്നാണ് ഇന്നലെ പൊലീസ് കേസെടുക്കാൻ തയ്യാറായത്. ഇവിടെ പതിവായി പാർക്ക് ചെയ്തിരുന്ന മറ്റുള്ളവർ വാഹനങ്ങൾ മാറ്റിയെങ്കിലും രണ്ട് പേർ വിസമ്മതിച്ചു. ഓട്ടോ റിക്ഷ അലോഷ്യസ് എന്നയാളിന്റെയും ജീപ്പ് സൈനുദ്ദീൻ എന്നയാളുടേതുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |