തലശ്ശേരി: തലശ്ശേരിയിൽ 20 വയസുകാരനായ കാറുടമയുടെ ചവിട്ടേറ്റ ആറുവയസുകാരനായ രാജസ്ഥാൻ നാടോടിബാലനെ ഈ സംഭവത്തിനുമുമ്പ് ഉപദ്രവിച്ച വഴിയാത്രക്കാരനെ അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മുഴപ്പിലങ്ങാട് കുളം ബസാറിലെ പി.കെ. മഹമൂദിനെയാണ് കൈകൊണ്ട് അടിച്ച കേസിൽ 323ാം വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചത്. അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എ.സി.പി കെ.വി.ബാബുവിനാണ് അന്വേഷണച്ചുമതല. സംഘം ഇന്നലെ വൈകിട്ട് തലശ്ശേരിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ചവിട്ടിയ മുഹമ്മദ് ശിഹ്ഷാദിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
ചവിട്ടുന്നതിന്റെ ദൃശ്യം ലഭിച്ച മണവാട്ടി ജംഗ്ഷനിലെ പാരലൽ കോളേജിലെ സി.സി.ടി.വിയിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ പി.കെ.മഹമൂദ് തലയ്ക്കടിക്കുന്നതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ ഈയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് തലശ്ശേരി എ. എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പിടിച്ചുമാറ്റുകയായിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. ദൃശ്യം കാണിച്ചപ്പോൾ മഹമൂദ് തലയ്ക്ക് അടിച്ചതായും മുടിയിൽ പിടിച്ച് വലിച്ചതായും ആശുപത്രിയിൽ കഴിയുന്ന കുട്ടി മൊഴി നൽകി. എസ്.ഐ ഷെമി മോൾ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.വി.രജീഷ, സോജിയ, കെ.അനഘ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യവും ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു.
പൊലീസ് വീഴ്ചയിൽ അന്വേഷണം
നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി. സംഭവം അറിഞ്ഞിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. തലശ്ശേരി എ.എസ്.പി നിഥിൻ രാജാണ് വീഴ്ച അന്വേഷിക്കുന്നത്.സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്.ഐ എന്നിവരടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും.
പ്രതിക്കായി കാമ്പെയിൻ
മുഹമ്മദ് ശിഹ്ഷാദിനെ ന്യായീകരിക്കാൻ ചിലർ സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. നാടോടിബാലൻ കാറിനകത്തുണ്ടായിരുന്ന കുട്ടിയെ കണ്ണും കൈയും കാണിച്ച് പേടിപ്പിച്ചതുകൊണ്ടാണ് ചവിട്ടിയതെന്നാണ് ന്യായീകരണം. ഉത്സവസ്ഥലങ്ങളിലും മറ്റും ബലൂൺ വിറ്റ് കഴിയുന്ന ഈ നാടോടി കുടുംബത്തിനെതിരെയും പ്രചാരണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |