പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ ഏഴ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്.
ഇന്നലെ രാവിലെ 8.30ന് നഗരസഭാ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.
മലയാലപ്പുഴ സ്വദേശികളായ അഭയദേവ് (17), അതുല്യഹരി (26), സദാനന്ദൻ പിള്ള (65), പ്രകാശ് ഋഷിദേവ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പെടുത്തു. നഗരസഭാ ബസ് സ്റ്റാൻഡിൽ നിന്നപ്പോഴാണ് മൂന്ന് പേർക്ക് കടിയേറ്റത്. സ്വകാര്യ ബസിൽ കയറിയും നായ ആക്രമണം നടത്തി . അബാൻ ജംഗ്ഷനിൽ വച്ചാണ് ബീഹാർ സ്വദേശിയായ പ്രകാശ് ഋഷിദേവിന് കടിയേറ്റത്. ഇവിടെ നിന്ന് ഒാടിയ നായ വാഹനമിടിച്ച് ചത്തു. നഗരസഭയുടെ നേതൃത്വത്തിൽ നായയെ പോസ്റ്റു മോർട്ടത്തിന് കൊണ്ടുപോയി.
ജില്ലയിൽ തെരുവുനായകളുടെ ആക്രമണം വീണ്ടും വർദ്ധിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതുവരെ എ.ബി.സി പദ്ധതി ആരംഭിച്ചിട്ടില്ല. നായയെ പിടികൂടാനായുള്ള ബട്ടർഫ്ലൈ വലപോലും നഗരസഭകളിലോ പഞ്ചായത്തുകളിലോ ലഭ്യമല്ല. ജില്ലയിലെ 79 ശതമാനം വളർത്തുനായകൾക്ക് വാക്സിൻ എടുത്തുകഴിഞ്ഞു. തെരുവുനായകൾക്ക് വാക്സിനെടുക്കാൻ ആളുകളെ ലഭിച്ചിട്ടില്ല. ഇതിനായി രണ്ട് ദിവസം പരിശീലനം നൽകിയവർക്ക് അഞ്ച് ദിവസത്തെ പരിശീലനം കൂടി നൽകാനുള്ള ശ്രമത്തിലാണ് മൃഗ സംരക്ഷണ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |