കൊച്ചി: വൈപ്പിൻ–മുനമ്പം തീരത്ത് പ്രതിവർഷം പത്ത് മീറ്റർ തീരശോഷണം സംഭവിക്കുന്നതായി പഠനം. കാലവർഷപ്പെയ്ത്തുമായി ബന്ധപ്പെട്ടാണ് തീരത്ത് മാറ്റങ്ങളുണ്ടായതെന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധർ നടത്തിയ പഠനം കണ്ടെത്തി. രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ തീരശോഷണത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. എൽ.എൻ.ജി, ബി.പി.സി.എൽ, ഐ.ഒ.സി എന്നിവയുടെ നിർമ്മാണം വരുംമുമ്പേ തീരത്ത് മാറ്റങ്ങൾ പ്രകടമാണ്. അതിൽ തെക്കുകിഴക്കൻ മൺസൂൺ പ്രധാന പങ്കുവഹിക്കുന്നു. ഹാർബർ സ്ഥിതിചെയ്യുന്ന മാലിപ്പുറത്താണ് ഉയർന്ന തീരശോഷണം. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസർ വി.സുന്ദർ, പ്രൊഫ. എസ്.എ.സന്ന സിറാജ് എന്നിവരുടെ നേതൃത്വത്തിൽ 2018ലാണ് പഠനം ആരംഭിച്ചത്. മാലിപ്പുറം മുതൽ മുനമ്പംവരെ 20 കിലോമീറ്റർ തീരത്തെ പലഭാഗങ്ങളായി തിരിച്ചായിരുന്നു ഗവേഷണം.
* വൈപ്പിന്റെ പ്രാധാന്യം
കാലാവസ്ഥ വ്യതിയാനം കടലിലും അതുവഴി തീരത്തും വലിയ തോതിൽ പ്രതിഫലിക്കുന്നെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തീരശോഷണം അതിൽ പ്രധാനപ്പെട്ട പ്രതിഭാസത്തിലൊന്നാണ്. തീരശോഷണം ഉയർത്തുന്ന വെല്ലുവിളിയുടെ ഗൗരവം തിരിച്ചറിഞ്ഞാണ് വൈപ്പിൻ തീരത്തെക്കുറിച്ച് വിദഗ്ദ്ധപഠനം നടത്തുന്നതിന് സർക്കാർ തുടക്കമിട്ടത്.
കൊച്ചി തീരത്തോളം തന്നെ വാണിജ്യപ്രാധാന്യം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം, ബി.പി.സി.എൽ, ഐ.ഒ.സി, എൽ.എൻ.ജി തുടങ്ങിയ വൻകിട സംരംഭങ്ങൾ, മനോഹരമായ ബീച്ചുകൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ, ഹാർബറുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളുള്ള പ്രദേശമാണ് വൈപ്പിൻ. കേരള കോസ്റ്റൽ ഏരിയാ ഡെവലപ്‌മെന്റ് കോർപ്പറേഷനും ഗോശ്രീ ഐലൻഡ് വികസന അതോറിറ്റിയും (ജിഡ) ആവശ്യപ്പെട്ടതനുസരിച്ചാണ് ഐ.ഐ.ടിയിലെ ഓഷ്യാനോഗ്രഫി വിഭാഗത്തെ പഠനച്ചുമതല ഏല്പിച്ചത്.
2018 ൽ ആരംഭിച്ച പഠനത്തിന്റെ റിപ്പോർട്ട് അടുത്തിടെയാണ് മദ്രാസ് ഐ.ഐ. ടി സർക്കാരിന് സമർപ്പിച്ചത്.
* പ്രതിവിധികൾ
ജിയോട്യൂബ് സ്ഥാപിച്ചും പുലിമുട്ടുകൾ, കടൽഭിത്തികൾ എന്നിവ നിർമ്മിച്ചും തീരശോഷണം തടയാം.
മാലിപ്പുറം തീരത്തിന്റെ ഒരുകിലോമീറ്ററിൽ വ്യത്യസ്ത അളവിലും ആഴത്തിലും ആറ് പുലിമുട്ടുകൾ സ്ഥാപിക്കണം.
തീരശോഷണ ഭീഷണിയുള്ള വളപ്പിൽ ബീച്ച് തീരത്തിന് 1600 മീറ്റർ മാറി കടലിൽ ജിയോട്യൂബുകൾ സ്ഥാപിക്കണം.
ഫിഷ് ലാൻഡിംഗ് സെന്ററുകളായ വെളിയത്താൻപറമ്പ്, പുത്തൻ കടപ്പുറം, പഴങ്ങാട് എന്നിവിടങ്ങളിൽ പുലിമുട്ടുകൾ വേണം. സെയ്ത്മുഹമ്മദ്, ചെറായി, കുഴുപ്പിള്ളി, രക്തേശ്വരി ബീച്ചുകൾ ഉൾപ്പെടുന്ന നാല് കിലോമീറ്റർ പുലിമുട്ട് സ്ഥാപിച്ച് സംരക്ഷിക്കാനാകും. എളങ്കുന്നപ്പുഴ, ആറാട്ടുവഴി, അണിയൽ ബീച്ചുകൾ സുരക്ഷിതമാണെങ്കിലും കാലാനുസൃതമായി സംവിധാനങ്ങൾ പുതുക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |