പുത്തൂർ: പുത്തൂരിൽ റോഡ് മുറിച്ചതോടെ ഗതാഗതം താറുമാറായി. അപ്രതീക്ഷിത മഴ ഇടറോഡുകളിലെ ദുരിതവുമേറ്റി. കൊട്ടാരക്കര- പുത്തൂർ-ശാസ്താംകോട്ട റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരാഴ്ച മുൻപാണ് പുത്തൂർ മണ്ഡപം ജംഗ്ഷനിൽ റോഡ് മുറിച്ചത്. കലുങ്ക് നിർമ്മിക്കാനായി ഗതാഗതം പൂർണമായും തടസപ്പെടുത്തിക്കൊണ്ടാണ് റോഡ് മുറിച്ചത്. ഇതോടെ പുത്തൂർ പട്ടണത്തിലൂടെയുള്ള ഗതാഗതത്തിന് വലിയ തോതിൽ തടസമായി.
മണ്ഡപം ജംഗ്ഷനിൽ റോഡ് അടച്ചു
പട്ടണത്തിൽത്തന്നെ ചേരിയിൽ ക്ഷേത്രത്തിന് സമീപവും ആലയ്ക്കലിലും കലുങ്ക് നിർമ്മാണം നടക്കുന്നുണ്ട്. രണ്ടിടത്തും റോഡിന്റെ പകുതി വീതം ഗതാഗതം അനുവദിച്ചുകൊണ്ടാണ് നിർമ്മാണം. മണ്ഡപം ജംഗ്ഷനിൽ ഇരുചക്ര വാഹനം പോലും കടന്നുപോകാനാകാത്ത വിധത്തിൽ റോഡ് അടച്ചു. അതോടെ യാത്രക്കാർ വലിയ തോതിൽ ബുദ്ധിമുട്ടിലായി. ഒരു മാസം കൂടി പിന്നിട്ടെങ്കിൽ മാത്രമേ ഇവിടെ പഴയ നിലയിൽ ഗതാഗതം നടത്താനാകൂ. ഇപ്പോൾ ഇടവഴികളിലൂടെയും മറ്റുമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ ഇടവഴികളിൽ കൂട്ടിമുട്ടുന്ന നിലയിലാണ്. മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ പെയ്തതോടെ ഇടവഴികളിലെല്ലാം ചെളിക്കുണ്ടായി മാറി.
യാത്രക്കാർ വലയുന്നു
മണ്ഡപം ജംഗ്ഷനിൽ റോഡ് മുറിച്ചതോടെ കൊട്ടാരക്കര, കുളക്കട ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ബസുകളുടെ സമയക്രമത്തിലും താളപ്പിഴകൾ. കിലോമീറ്ററുകൾ അധികം ഓടേണ്ട സ്ഥിതിയാണ്. ചില ബസുകൾ പട്ടണത്തിൽ പ്രവേശിക്കുന്നുമില്ല. വിദ്യാർത്ഥികളടക്കം യാത്രക്കാർ തീർത്തും വലയുകയാണ്.
ദുരിതം എന്ന് തീരും
കലുങ്കുകളുടെ നിർമ്മാണം, ഓടകളുടെ നവീകരണം, പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങി വിവിധ ജോലികൾ ഒന്നിച്ചാണ് പട്ടണത്തിൽ നടക്കുന്നത്. ഓടകളുടെ മേൽമൂടി സ്ഥാപിക്കൽ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നതെന്നാണ് ആരോപണം. കലുങ്കുകളുടെ നിർമ്മാണക്കാര്യത്തിലും മെല്ലെപ്പോക്ക് തുടരുകയാണ്. ഇനി മഴക്കാലമായാൽ ദുരിതമേറും. എന്ന് നിർമ്മാണം പൂർത്തിയാകുമെന്ന കാര്യത്തിൽ ആർക്കും ഉത്തരമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |