ഡി.എ കുടിശിക 6,000 കോടി
ലീവ് സറണ്ടർ 3,550 കോടി
തിരുവനന്തപുരം: പിടിച്ചുവച്ച ഡി. എ. കുടിശികയും ലീവ് സറണ്ടർ ആനുകൂല്യവും കൊവിഡ് മാറിയിട്ടും സർക്കാർ നൽകാത്തതിൽ ജീവനക്കാർക്ക് അമർഷം. രണ്ടിനും കൂടി ഏകദേശം പതിനായിരം കോടി രൂപ വേണ്ടിവരും. മറ്റെല്ലാത്തിനും പണം വാരിക്കോരി ചെലവാക്കുന്ന സർക്കാർ സാമ്പത്തിക ഞെരുക്കം പറഞ്ഞ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് ഭരണത്തെ അനുകൂലിക്കുന്നവ ഉൾപ്പെടെയുള്ള സർവ്വീസ് സംഘടനകൾ.
സി.പി.ഐ അനുകൂല ജോയിന്റ് കൗൺസിൽ ഡി.എ കുടിശിക ആവശ്യപ്പെട്ട് ആഗസ്റ്റിൽ ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തീരുമാനിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പണപ്പെരും അടിസ്ഥാനമാക്കി 2022 ജൂലായ് മുതൽ 4% കൂട്ടിയതോടെ കേന്ദ്ര ഡി.എ 34ൽ നിന്ന് 38 ശതമാനമായി. ഇതനുസരിച്ച് നൽകേണ്ട നാല് ഗഡു ക്ഷാമബത്തയാണ് സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയായത്.
2020 - 2021 കാലത്തെ ഡി. എ കുടിശിക 2,400 കോടി വരും. 2021 - 2022 ലെ കുടിശിക 3,600 കോടിയാണ്. മൊത്തം ഡി. എ. കുടിശിക നൽകാൻ മാത്രം 6,000 കോടി രൂപ വേണം. 3,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഓരോ ജീവനക്കാരനും പ്രതിമാസ ഡി. എ കുടിശിക നൽകാനുള്ളത്.
പഴയ ക്ഷാമബത്ത കുടിശിക നാലു ഗഡുക്കളായാണ് അനുവദിച്ചത്. കിട്ടിയത് രണ്ടു ഗഡു മാത്രം. കഴിഞ്ഞ സാമ്പത്തിക വർഷം തരാമെന്നു പറഞ്ഞ മൂന്നാം ഗഡു 2022-23ലും നാലാം ഗഡു 2023-24ലും അനുവദിക്കുമെന്നാണ് അറിയിപ്പ്.
നിലവിൽ 7% ക്ഷാമബത്തയാണ് ലഭിക്കുന്നത്. ഇത് 2020 ജൂലായിലെ നിരക്കാണ്. 2021ജനുവരി, ജൂലായ് , 2022 ജനുവരി, ജൂലായ് എന്നീ ഗഡുക്കളാണ് കിട്ടാനുള്ളത്. ഇത് മൊത്തം 11% വരും.
ലീവ് സറണ്ടറും കിട്ടാക്കനി
അഞ്ച് ലക്ഷം ജീവനക്കാർക്ക് ലീവ് സറണ്ടർ നൽകാൻ ഏകദേശം 3,550 കോടി രൂപ വേണം. ഓരോരുത്തർക്കും ഏകദേശം ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് കിട്ടാനുള്ളത്. കൊവിഡ് കണക്കിലെടുത്ത് 2020ലാണ് ലീവ് സറണ്ടർ ആനുകൂല്യം നീട്ടാൻ തുടങ്ങിയത്. ഈ വർഷം ഡിസംബർ വരെ നീട്ടിവച്ചിരിക്കുകയാണ്.
2020-21 ലെ ലീവ് സറണ്ടർ നൽകാതെ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചു. 2021-22 ലെ ലീവ് സറണ്ടറും അനുവദിച്ചിട്ടില്ല. അതും പി.എഫിൽ ലയിപ്പിച്ചേക്കും.
മൊത്തം ജീവനക്കാർ .......5 ലക്ഷം
ഒരു വർഷത്തെ ശമ്പളം ....42,600കോടി
ഒരു മാസത്തെ ശമ്പളം....... 3,550കോടി
ഡി. എ കുടിശിക....................6,000 കോടി
"മറ്റെല്ലാത്തിനും പണമുള്ള സർക്കാർ ക്ഷാമബത്തയ്‌ക്ക് മാത്രമാണ് പണമില്ലെന്നു പറയുന്നത്. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും"
എസ്.കെ.ജയകുമാർ,
ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി
സർക്കാരിന്റെ ചെലവിന് കുറവില്ല. ജീവനക്കാരോട് മാത്രമാണ് അവഗണന, ഡി.എ മാത്രമല്ല, ലീവ് സറണ്ടർ, ഭവനനിർമ്മാണ അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്.
ചവറ ജയകുമാർ, എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |