ആലപ്പുഴ: കയർമേഖലയിലെ തെറ്റായ പ്രവണതകൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കയർഫെഡിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയർഫെഡിൽ നിന്നല്ലാതെ പുറത്തുനിന്ന് ചകരിയെടുക്കുന്ന സംഘങ്ങളുടെ കയർ കയർഫെഡ് സംഭരിച്ച് ആനുകൂല്യങ്ങൾ നൽകണമെന്ന വ്യവസ്ഥയില്ല. പുറത്തുനിന്ന് ചകിരി വാങ്ങുന്നവർക്ക് കയറും വിറ്റഴിക്കാനുളള അവകാശമുണ്ട്. അതിനെ ആരും എതിർക്കില്ല. യൂറോപ്പ്യൻ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കയർ ഉത്പന്നങ്ങളുടെ കയറ്റുമതി തടസപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കും.
'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ" എന്ന കാമ്പയിലൂടെ ഏഴുമാസത്തിനിടെ 80,000 പുതിയ സംരംഭങ്ങൾ എന്ന നേട്ടത്തിലെത്തി. അതിൽ ഏറ്റവും മുന്നിൽ ആലപ്പുഴയാണ്. ജില്ലയിലേക്ക് വലിയ സംരംഭങ്ങൾ ആകർഷിക്കാൻ പ്രത്യേകപദ്ധതി ആസൂത്രണം ചെയ്യും. കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തലവേദനയ്ക്ക് അമൃതാഞ്ജൻ പുരട്ടി പരിഹാരം കണ്ടെത്തുന്ന മാതൃകയിലല്ല സമിതി. ഐ.ഐ.എം, ഐ.ഐ.ടി പ്രതിനിധികൾ ഉൾപ്പെട്ട സമിതി മേഖലയിലെ അടിസ്ഥാനതലം തൊട്ടുള്ള പഠനം നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വികസനങ്ങൾ ആവിഷ്‌കരിക്കുക. അടിമുടി മാറിയാൽ മാത്രമേ മേഖലയിൽ വരുമാനം വർദ്ധിപ്പിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി., എച്ച്.സലാം എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജ്, കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ, വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, എക്സിക്യുട്ടീവ് അംഗം എസ്.എൽ.സജികുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്.റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ എന്നിവർ സംബന്ധിച്ചു.
കൗൺസിലർ റീഗോ രാജു, കയർ വികസന ഡയറക്ടർ ഷിബു അബ്ദുൾ മജീദ്, കയർഫെഡ് മാനേജിംഗ് ഡയറക്ടർ വി.ആർ.വിനോദ്, കയർഫെഡ് ജനറൽ മാനേജർ വി.ബിജു, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ, ടി.ജെ.ആഞ്ചലോസ് തുടങ്ങിയവരും പങ്കെടുത്തു. പ്രസിഡന്റ് അഡ്വ.എൻ.സായികുമാറും കയർ ഡയറക്ടർ ഷിബു അബ്ദുൾമജീദും ചേർന്ന് സ്വർണമഴ സമ്മാനവിതരണവും ഉപഹാരസമർപ്പണവും നടത്തി. കയർഫെഡ് മാനേജിംഗ് ഡയറക്ടർ വി.ആർ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |