ഉദിയൻകുളങ്ങര: കരമന - പാറശാല ദേശീയ പാതയിലെ ഉദിയൻകുളങ്ങര ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ വീഴുന്നത് ദിനംപ്രതി അനവധി വാഹനങ്ങൾ. കഴിഞ്ഞ ദിവസം ഒരു മണിക്കൂറിനിടെ കുഴിയിൽ വീണത് ഒൻപതോളം വാഹനങ്ങളാണ്.കഴിഞ്ഞ ദിവസം മാത്രം നാലോളം ഇരുചക്ര വാഹനയാത്രക്കാർക്കാണ് കുഴിയിൽ വീണ് പരിക്കേറ്റത്. കുഴിയിലെ കല്ലുകൾ തെറിച്ചുവീണ് കാൽനടക്കാർക്കും പരിക്കേൽക്കുന്നത് പതിവാണ്. ഇവിടെ ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് ദേശീയ പാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഉദിയൻകുളങ്ങര ജംഗ്ഷനിലെ ദേശീയ പാതയിൽ നിന്ന് ആരംഭിക്കുന്ന ചെങ്കൽ - പൊഴിയൂർ റോഡാണ് കഴിഞ്ഞ ഒരു മാസക്കാലമായി തകർന്നടിഞ്ഞ് യാത്രക്കാർക്കും വ്യപാരികൾക്കും ദുരിതം വിതച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസങ്ങൾക്ക് മുൻപ് ദേശീയപാത നവീകരണത്തെ തുടർന്ന് ഈ ഭാഗത്ത് 50 മീറ്ററോളം ടാറിംഗ് നടത്തിയിരുന്നു. ഈ റോഡാണ് ഇപ്പോൾ തകർന്ന് തരിപ്പണമായിക്കിടക്കുന്നത്. ഉദിയൻകുളങ്ങര മുതലുള്ള ചെങ്കൽ റോഡിൽ നിലവിൽ ആയിരത്തോളം ചെറുതും വലുതുമായുള്ള കുഴികളുണ്ട്. പ്രദേശത്ത് മഴ കനക്കുന്നതോടെ റോഡിൽ വെള്ളം കെട്ടുന്നത് പതിവ് സംഭവമായതിനാൽ രാത്രികാലങ്ങളിലുണ്ടാകുന്ന അപകടങ്ങളും തുടർക്കഥയാവുകയാണ്.
യാത്ര അപകട ഭീതിയിൽ
അമരവിള അതിർത്തി ചെക്ക് പോസ്റ്റിലെയും, ദേശീയ പാതയോരത്തെ പരിശോധനകളിൽ നിന്നും രക്ഷപ്പെടാൻ വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായി എത്തുന്ന കൂറ്റൻ ടോറസ് ലോറികളും അന്യ സംസ്ഥാനത്തു നിന്ന് തിരുവനന്തപുരത്തേക്ക് വ്യാപാര സാധനങ്ങളുമായി വരുന്ന ലോറികളുമെല്ലാം കടന്നുപോകുന്നത് ഉദിയൻകുളങ്ങരയിലെ ഇടറോഡായ വട്ടവിള വഴി ബ്രായിൻമൂട് പാലത്തിലൂടെയാണ്. അമിതഭാരം കയറ്റി വരുന്ന ലോറികൾ ബ്രായിൻമൂട് പഴയ പാലത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്.
അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പി.ഡബ്യു.ഡി വിഭാഗം മെറ്റൽ മൂടി കുഴിയടയ്ക്കാൻ ശ്രമം നടത്തിയതിനെ നാട്ടുകാരും വ്യാപാരികളും തടഞ്ഞിരുന്നു. ഇത് സംഘർഷങ്ങൾക്കും ഇടയാക്കിയിരുന്നു. പണി പൂർത്തീകരിച്ച് മാസങ്ങൾ തികയും മുൻപേ തകർന്നടിയുന്ന ഈ റോഡിൽ പുറം മിനുക്കാനായി മാത്രം പണി ചെയ്തു പോകാതെ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് റോഡ് പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |