അടൂർ : കുഴിയിൽ ചാടിയ ബസിന്റെ മുൻഭാഗത്തെ ഡോർ തുറന്നുപോയതോടെ റോഡിലേക്ക് തെറിച്ചുവീണ് കണ്ടക്ടർക്ക് തലയ്ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി - പത്തനംതിട്ട റൂട്ടിൽ ഒാടുന്ന സംസം ബസിന്റെ കണ്ടക്ടർ കരുനാഗപ്പള്ളി തഴവ ഹൈറൂസ് വില്ലയിൽ വി.അൻസിലിന് (32) ആണ് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റ അൻസിലിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മുറിവ് തുന്നിച്ചേർത്ത് ശേഷം വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ രാവിലെ ഒൻപതേകാലോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് അടൂരിലേക്ക് വരുകയായിരുന്നു ബസ്. തുവയൂർ വടക്ക് ചിറ്റാണിമുക്കിൽ നിന്ന് യാത്രക്കാരിയെ കയറ്റി മുന്നോട്ട് നീങ്ങിയപ്പോൾ ബസ് കുഴിയിൽ ചാടി ചരിഞ്ഞു. ഇവർ മറിഞ്ഞുവീഴാതിരിക്കാൻ കയറിപിടിച്ചത് ഡോറിന്റെ ഹാൻഡിലിലായിരുന്നു. ഒാർക്കാപ്പുറത്ത് ഡോർ തുറന്നതോടെ ചാരിനിന്ന കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു.
അടൂർ ഗോപാലകൃഷ്ണന്റെ നാമധേയത്തിലുള്ള ചിറ്റാണിമുക്ക് - മണക്കാല റോഡ് തകർന്നിട്ട് വർഷങ്ങളായി. പണികൾ അനിശ്ചിതമായി നീളുകയാണ്. ഇതിനിടെയാണ് അടൂർ - ഭരണിക്കാവ് ദേശീയപാതയിൽ നെല്ലിമുകളിനും താഴത്തുമണ്ണിനും ഇടയിലായി തകരാറിലായ കലുങ്ക് പുനർ നിർമ്മിക്കുന്നതിനായി കഴിഞ്ഞ ഒരുമാസത്തിലേറെയായി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിവിധ പാതകളിലൂടെ വഴിതിരിച്ചുവിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |