പമ്പ : വന്യമൃഗങ്ങളുടെ ശല്യം അകറ്റാൻ നാട്ടുവിദ്യകൾ പലതും പയറ്റാറുണ്ട്. അത്തരമൊന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ, പമ്പയിൽ പ്രയോഗിച്ചപ്പോൾ കുരങ്ങൻമാർ ഒാടിയകന്നു. പമ്പയിലെ ഞുണുങ്ങാർ പാലത്തിന് സമീപം നെടുങ്കണ്ടം സ്വദേശി ബേബി നടത്തുന്ന ചായക്കടയിലെ പഴക്കുല നോട്ടമിട്ടെത്തുന്ന കുരങ്ങൻമാരെ തുരത്താൻ പ്രയോഗിച്ച സൂത്രവിദ്യ വമ്പൻ ഹിറ്റായി. റബർ കൊണ്ടുള്ള പാമ്പിനെ ഉപയോഗിച്ചാണ് ബേബി പഴക്കുല സംരക്ഷിക്കുന്നത്. കുരങ്ങൻമാർക്ക് പാമ്പിനെ ഭയമാണ്. അതുകാരണം ഇപ്പോൾ പഴങ്ങൾ ഒന്നും നഷ്ടപ്പെടാറില്ലെന്ന് ബേബി പറയുന്നു. കടയ്ക്ക് അടുത്തു വന്നിരിക്കുന്ന കുരങ്ങൻമാരെ ഒാടിക്കേണ്ടി വരുന്നില്ല. റബർ പാമ്പിനെ എരുമേലിയിൽ നിന്ന് വാങ്ങിയതാണ്. ഒരു ചായ ഒാർഡർ ചെയ്തിട്ട്, കെട്ടിത്തൂക്കിയിരിക്കുന്ന കുലയിൽ നിന്ന് പഴം എടുക്കാൻ ശ്രമിക്കുന്നവർ ഞെട്ടി പിൻവാങ്ങാറുണ്ട്. പാമ്പിനെ കണ്ടാൽ ഒറിജിനലിനെപ്പോലെ തന്നെ തോന്നും. വന്യമൃഗ ശല്യം അകറ്റാൻ തെങ്ങിന് സമീപമുളള മരത്തിന് മുകളിൽ കടുവയുടെ രൂപങ്ങൾ കെട്ടിയിടുന്നവരുണ്ട്. കുരങ്ങൻമാർ തേങ്ങ അടർത്തുന്നത് ഒഴിവാകാനാണ് ഇത്തരം ഡമ്മി സ്ഥാപിക്കുന്നത്. കുപ്പികൾ കെട്ടിത്തൂക്കിയിട്ട് കാറ്റിൽ ആടി ശബ്ദം ഉണ്ടാകുമ്പോഴും വന്യമൃഗങ്ങൾ ഒാടിപ്പോകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |