# ഗവർണർ അതു വരെ അന്തിമ തീരുമാനമെടുക്കരുത്
# ഡോ.സിസയുടെ നിയമനത്തിന് സ്റ്റേയില്ല
കൊച്ചി: പുറത്താക്കാതിരിക്കാൻ വിശദീകരണം തേടി ഗവർണർ നൽകിയ നോട്ടീസിനെതിരെ പത്ത് വി.സിമാർ സമർപ്പിച്ച ഹർജിയിൽ, ഹൈക്കോടതി തീർപ്പു കൽപ്പിക്കും വരെ അവർക്കു തൽസ്ഥാനത്തു തുടരാം. അതുവരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം,സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ചാൻസലറായ ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യവും നിരസിച്ച കോടതി,കേസിൽ യു.ജി.സിയെയും കക്ഷിചേർത്തു. യു.ജി.സിയുടെ നിലപാട് വിലപ്പെട്ടതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു.
വി.സിമാരുടെ ഹർജിയിൽ
മറുപടി സത്യവാങ്മൂലം നൽകാൻ ചാൻസലർ കൂടിയായ ഗവർണർ മൂന്നു ദിവസത്തെ സാവകാശം തേടി. എല്ലാ വി.സിമാരും നോട്ടീസിനു വിശദീകരണം നൽകിയതായും അറിയിച്ചു. കേസ് 17ലേക്കു മാറ്റിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എല്ലാ ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.കാരണം കാണിക്കൽ നോട്ടീസ് നിയമ വിരുദ്ധമാണെന്ന വാദത്തിൽ ഹർജിക്കാർ ഉറച്ചു നിന്നു. നോട്ടീസ് നൽകാനുള്ള അധികാരത്തെ ചോദ്യം ചെയ്യുമ്പോൾ, ചാൻസലറുടെ കീഴിലല്ലേ വി.സിമാർ വരുന്നതെന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. നിയമന സംവിധാനത്തിൽ തെറ്റുകൾ സംഭവിച്ചോയെന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്വം ചാൻസലർക്കുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെന്നു വിലയിരുത്തി സാങ്കേതിക സർവകലാശാലാ വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഗവർണർ മറ്റു വി.സിമാരുടെ രാജി തേടിയത്.ചട്ടപ്രകാരമല്ലാത്ത നിയമനമായതിനാൽ ഒക്ടോബർ 21 മുതൽ വി.സിമാരല്ലാതായെന്നു കണക്കാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനാണ് ആവശ്യപ്പെട്ടത്.യു.ജി.സി, സർവകലാശാലാ ചട്ടങ്ങൾ പാലിച്ചുള്ള നിയമനം റദ്ദാക്കാൻ ചാൻസലർക്ക് അവകാശമില്ലെന്നാണ് വി.സിമാരുടെ വാദം.
നേരിൽ ഹാജരാകില്ലെന്ന്
കണ്ണൂർ വി.സി
ഗവർണർക്കു മുന്നിൽ നേരിട്ടു ഹാജരാകാൻ താത്പര്യമില്ലെന്ന് കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. തന്നെ ക്രിമിനലെന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിയുടെ മുന്നിലേക്കു പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗവർണർക്കും
വി.സിക്കും നോട്ടീസ്
സാങ്കേതിക സർവകലാശാല വി.സി നിയമനക്കേസിൽ ചാൻസലറായ ഗവർണർക്കും, താത്കാലിക വി.സി
ഡോ.സിസ തോമസിനും നോട്ടീസയയ്ക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി, കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ പ്രോ വൈസ് ചാൻസലർക്കോ, മറ്റേതെങ്കിലും വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് സാങ്കേതിക യൂണി. ചട്ടമെന്നിരിക്കെ,സർക്കാർ നിർദ്ദേശം ലംഘിച്ച് നിയമ വിരുദ്ധമായാണ് ഡോ. സിസ തോമസിനെ നിയമിച്ചതെന്ന് സർക്കാരിന്റെ ഹർജിയിൽ പറയുന്നു.
ഗവർണറുടെ
അഭിഭാഷകർ
രാജിവച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസർ ജയ്‌ജു ബാബുവും അദ്ദേഹത്തിന്റെ ഭാര്യയും ചാൻസലറുടെ സ്റ്റാൻഡിംഗ് കോൺസലുമായ വിജയലക്ഷ്‌മിയും രാജിവച്ചു. ഇന്നലെ വൈകിട്ടോടെ ഇരുവരോടും ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു. കേരള ബാർ കൗൺസിൽ മുൻ ചെയർമാനും സുപ്രീംകോടതി അഭിഭാഷകനുമായ ഡോ.എസ്.ഗോപകുമാരൻ നായർ പുതിയ ലീഗൽ അഡ്വൈസറാകും.
ഇന്നലെയും ഇരുവരും ഹൈക്കോടതിയിൽ ഗവർണർക്കു വേണ്ടി ഹാജരായിരുന്നു. 2008ൽ ആർ.എസ്.ഗവായ് ഗവർണറായിരുന്ന കാലത്താണ് ജയ്‌ജു ബാബുവിനെ ലീഗൽ അഡ്വൈസറായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |