ന്യൂഡൽഹി: ചരക്കു കപ്പലിൽനിന്ന് ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത
ഇന്ത്യക്കാരായ 15 പേരെ തടവിലാക്കിയെന്ന് വിവരം. കപ്പലിൽ നിന്ന് കൊണ്ടുപോയ ഇവരെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പുറത്ത് സൈന്യം കാവൽ നിൽക്കുകയാണെന്നും കപ്പലിലുള്ള മലയാളിയായ വിജിത്ത് വി. നായർ അറിയിച്ചു. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.
ഇവരെ ഹോട്ടലിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അറസ്റ്റിലായ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ തിരിച്ച് കപ്പലിലെത്തിച്ചിരുന്നു. പിന്നാലെ 15 പേരെ പൂട്ടിയിട്ടെന്നാണ് വിവരം. കപ്പലിലെ ജീവനക്കാർക്ക് ഇന്ത്യൻ എംബസി ഭക്ഷണമെത്തിച്ചു. തടവിലുള്ളവർക്കും ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു.
കൊല്ലം സ്വദേശി വിജിത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ അടക്കമുള്ളവരാണ് ഗിനിയൻ സേനയുടെ തടവിലുള്ളത്. ജീവനക്കാരെ നൈജീരിയയ്ക്കു കൈമാറും എന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലിൽ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസർ സനു ജോസ് അറിയിച്ചു. ഹോട്ടലിലേക്കെന്നും പറഞ്ഞാണ് തടവിലുള്ള 15 പേരെ കപ്പലിൽനിന്നു കൊണ്ടുപോയത്. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്.
അതിനിടെ സൈന്യത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ജീവനക്കാർ അവരുടെ പാസ്‌പോർട്ടുകൾ ഗിനിയൻ നാവികസേനയ്ക്ക് കൈമാറി. ഇവർക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. മോചനവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്ന് ആഫ്രിക്കയിലെ ഇന്ത്യൻ മിഷൻ അറിയിച്ചു. കപ്പൽ ജീവനക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |