തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ 50 ാം വാർഷികാഘോഷച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹിരാകാശമേഖലയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാലേ ഇതിന് സാധിക്കൂ. ഇതനുസരിച്ചാണ് ഐ.എസ്.ആർ.ഒയിൽ പരിഷ്‌കരണങ്ങൾ നടക്കുന്നത്. സർക്കാർ നിക്ഷേപം മാത്രം ഉപയോഗിച്ച് ഇത് സാദ്ധ്യമാകില്ല. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉണർന്നില്ലെങ്കിൽ പുത്തൻ സാദ്ധ്യതകൾ മറ്റുള്ള രാജ്യങ്ങൾ ഉപയോഗിക്കും.
ലോകത്താകെ നടക്കുന്ന സ്‌പേസ് ടെക്‌നോളജിയുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന. പ്രതിവർഷം 15,000 കോടിയാണ് ഐ.എസ്.ആർ.ഒ യുടെ പ്രവർത്തനത്തിന് സർക്കാരിൽ നിന്ന് ലഭിക്കുന്നത്. ഇത് നാലോ അഞ്ചോ ഇരട്ടിയെങ്കിലുമാകണം.
ഐ.എസ്.ആർ.ഒയെ ഒരു ഗവേഷണ, വികസന സ്ഥാപനമായി നിലനിറുത്തണം. മൂന്നു നാല് വർഷത്തിനുള്ളിൽ ഉപഗ്രഹ നിർമ്മാണത്തിൽ വലിയ വർദ്ധനയുണ്ടാകും. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഐ.എസ്.ആർ.ഒയിലേക്കുള്ള യാത്രയ്ക്ക് കേരളത്തിൽ പ്രത്യേക വഴി രൂപപ്പെടുത്തുന്നത് സംബന്ധിച്ച നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |