തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടതുമുന്നണി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അതിനെ അട്ടിമറിക്കാൻ ചാൻസലർ പദവിയുപയോഗിച്ച് ഗവർണർ നടത്തുന്ന ഇടപെടലുകൾ വിവരിച്ചുമുള്ള ലഘുലേഖകളുമായി ഇടതുമുന്നണിയുടെ ഗൃഹസമ്പർക്ക പരിപാടി. ചാൻസലർ എന്ന നിലയിൽ ഗവർണർ നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുന്ന ലഘുലേഖയിൽ കക്ഷിരാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 15ന് രാജ്ഭവൻ മാർച്ചിനുള്ള പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് വീടുകളിലെ ലഘുലേഖാ വിതരണം. എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനുള്ള പാനൽ തയ്യാറാക്കിയത് യു.ജി.സി മാനദണ്ഡമനുസരിച്ചല്ലെന്നും നിയമസഭ പാസാക്കിയ നിലവിലെ സർവകലാശാലാ നിയമമനുസരിച്ചാണെന്നും ലഘുലേഖ വ്യക്തമാക്കുന്നു. യു.ജി.സി റഗുലേഷനിൽ കാലാകാലങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വി.സി നിയമനം കോടതി അസാധുവാക്കിയത്. കോടതിവിധി ഒരിക്കലും സർക്കാർ പാസാക്കിയ നിയമം റദ്ദാക്കിയിട്ടില്ലെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിലെ യൂണിവേഴ്സിറ്റിയിലെ സംഭവത്തെ ഓർമ്മിപ്പിച്ചുവെന്നതിന്റെ പേരിൽ ധനമന്ത്രിയോട് പ്രീതിയില്ല എന്നുപറഞ്ഞ് മന്ത്രിസഭയിൽ നിന്നൊഴിവാക്കാനാണ് മുഖ്യമന്ത്രിയോട് ഗവർണർ നിർദ്ദേശിച്ചത്. ഭരണഘടനയെ സംബന്ധിച്ച അടിസ്ഥാന ധാരണപോലും ഗവർണർക്കില്ലെന്നതിന്റെ മറ്റൊരു തെളിവാണിത്. സർവകലാശാലകൾ ഇപ്പോൾ കൈവരിച്ച നേട്ടങ്ങളിലൊതുങ്ങാതെ മുന്നോട്ടുപോകുന്ന നടപടിയാണ് സർക്കാരിന്റേതെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |