കോഴിക്കോട്: ഫാറൂഖ് കോളേജിലെ വഖഫ് ഭൂമി വൻകിട റിസോർട്ട് മാഫിയയ്ക്ക് നികുതിയടക്കാൻ അനുമതി നൽകിയ സർക്കാർ നടപടി പിൻവലിക്കുന്നതുവരെ സമരരംഗത്തുണ്ടാകുമെന്ന് മുസ്ലീംലീഗ്. കേരളത്തിലെ ഏറ്റവും വലിയ വഖഫ് കൊള്ളയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. വഖഫ് മന്ത്രിയും റവന്യുമന്ത്രിയും തീരുമാനം പിൻവലിച്ചില്ലെങ്കിലും കേരളത്തിലൊട്ടാകെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും മുസ്ലീംലീഗ് നേതാക്കൾ പറഞ്ഞു. ഫാറൂഖ് കോളേജ് വഖഫ് ഭൂമി കൊള്ളയ്ക്കെതിരെ മുസ്ലീംലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വഖഫ് ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്തു.
404 ഏക്കറോളംവരുന്ന കോടികൾ വിലമതിക്കുന്ന ഭൂമി സ്വകാര്യവ്യക്തികൾക്ക് തീറെഴുതിക്കൊടുത്ത് വലിയ അഴിമതിക്കാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ നിരന്തരം ഇടപെടുന്ന വഖഫ് സംരക്ഷണസമിതി ഉൾപ്പെടെയുള്ള സംഘടനകൾ ഇത്ര വലിയ ക്രമക്കേട് പുറത്തറിഞ്ഞിട്ടും മൗനം തുടരുകയാണ്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിയ്ക്ക്‌വിട്ട വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിലൂടെ വിജയംകൈവരിക്കാൻ മുസ്ലീംലീഗിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിലും വിട്ടുവീഴ്ചയില്ലാതെ അവസാനംവരെ പോരാടുമെന്ന് നേതാക്കൾ പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, വഖഫ് ബോർഡ് മെമ്പർ അഡ്വ പി.വി സൈനുദ്ദീൻ, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് , ട്രഷറർ പാറക്കൽ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |