അറസ്റ്റിലായത് പൊലീസ് സ്റ്രേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതിന്
അടൂർ : ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പന്നിവിഴ കൈമലപ്പാറയിലെ വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. പന്നിവിഴ കൈമല പുത്തൻ വീട്ടിൽ അഖിൽ (22) ആണ് അടൂർ സ്‌റ്റേഷനിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. ഇളമണ്ണൂർ മങ്ങാട് വടക്കേതോപ്പിൽ വീട്ടിൽ സാംകുട്ടിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ ബൈക്ക് കഴിഞ്ഞ മാസം കാർ പോർച്ചിൽ നിന്ന് മോഷണം പോയിരുന്നു. ഒക്ടോബർ 11ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബൈക്ക് പറക്കോട് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കുന്നതിനു വേണ്ടി വാഹനം സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ബൈക്ക് കാണാതായി. ബൈക്ക് പുന്തല ടൂറിസ്റ്റ് ഹോമിലെ പേ ആൻഡ് പാർക്കിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതോടെ സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അഖിലിനെ പിടികൂടിയത്. വൈകിട്ട് അഞ്ചരയോടെ അഖിലിനെ സ്റ്റേഷനിൽ എത്തിച്ച് നിമിഷങ്ങൾക്കകം ഇയാൾ ഇവിടനിന്ന് കടന്നു.
കച്ചേരി ചന്തയ്ക്ക് സമീപമുള്ള വീടിന്റെ പോർച്ചിലിരുന്ന സൈക്കിളും അപഹരിച്ചാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെയാണ് പിടികൂടിയത്. കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതിനും ഇയാൾക്കെതിരെ കേസെടുത്തു. സ്റ്റേഷനിൽ നിന്ന് ബൈക്ക് അപഹരിച്ച കേസിൽ അഖിലിന് പുറമെ രണ്ട് പേരെക്കൂടി അറസ്റ്രുചെയ്തു. ആനന്ദപ്പള്ളി അയ്യപ്പ ഭവനിൽ അയ്യപ്പൻ (18), മലയാലപ്പുഴ താഴം എലക്കുളത്ത് നിരവേൽപുത്തൻ വീട്ടിൽ റിജുമോൻ (18) എന്നിവരാണ് അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |