തിരുവനന്തപുരം: രൂക്ഷമായ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശയാത്ര, പുതിയ വാഹനം വാങ്ങൽ എന്നിവയടക്കമുള്ള കാര്യങ്ങൾ നിയന്ത്രണം കർശനമാക്കി ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയുടെ ഉത്തരവ്. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ മാത്രം ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി മാത്രം ഇളവനുവദിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.
വിദേശ യാത്ര, വാഹനം വാങ്ങൽ, വിമാനയാത്ര, ടെലഫോൺ ഉപയോഗം, ഉദ്യോഗസ്ഥ പുനർവിന്യാസം, ജോലി ക്രമീകരണവ്യവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചെലവ് നിയന്ത്രണ വ്യവസ്ഥകൾ കർശനമായി പാലിക്കാനാണ് നിർദ്ദേശം.
സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ചില വകുപ്പുകളും സ്ഥാപനങ്ങളും നടപടിയെടുക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. വിവിധ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്മിഷനുകൾ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്ന് ശമ്പളം നൽകുന്ന ഭരണഘടനാസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
നേരത്തേ മുഖ്യമന്ത്രി ചികിത്സാർത്ഥം അമേരിക്കയിൽ പോയതിന് 32 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത്തവണ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശപര്യടനത്തിന്റെ ചെലവ് പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |