മേയറുടെ വീട്ടിലെത്തി കെ.എസ്.യുവിന്റെ കരിങ്കൊടി നഗരസഭയ്ക്ക് മുന്നിൽ യു.ഡി.എഫ് സത്യഗ്രഹം തുടങ്ങി
ബി.ജെ.പി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ തിങ്കളാഴ്ച പ്രതിഷേധം ആളിക്കത്തിയെങ്കിലും ഇന്നലെ കൈയാങ്കളി വിട്ട് സമാധാനത്തിന്റെ പാതയാണ് ബി.ജെ.പിയും യു.ഡി.എഫും സ്വീകരിച്ചത്. മേയർ ആര്യാ രാജേന്ദ്രന്റെ മുടവൻമുകളിലെ വീട്ടിലെത്തി കെ.എസ്.യു രാവിലെ കരിങ്കൊടി കാണിച്ചത് ഒഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു. ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഓഫീസിനുമുന്നിൽ കൊടികെട്ടി ഉപരോധിച്ചപ്പോൾ യു.ഡി.എഫ് നഗരസഭാ കവാടത്തിന് പുറത്ത് റോഡരികിൽ പന്തലിട്ട് സത്യഗ്രഹം തുടങ്ങി.അതിനിടെ മേയർ ആര്യാ രാജേന്ദ്രൻ ഓഫീസിലെത്തി ഫയൽ പരിശോധനകളും യോഗങ്ങളും ചേർന്നു.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് നഗരസഭയ്ക്ക് അകത്തും പുറത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇന്നലെ രാവിലെ 9.30ഒാടെ ആര്യാ രാജേന്ദ്രൻ വീട്ടിൽ നിന്ന് കാറിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെയാണ് കെ.എസ്.യു ജില്ലാസെക്രട്ടറി ശരതും നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ് അരുണും കരിങ്കൊടിയുമായി തള്ളിക്കയറിയത്.
വീട്ടിൽ സുരക്ഷയിലുണ്ടായിരുന്ന പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ജാമ്യത്തിൽ വിട്ടു. ഇവരെ പ്രദേശത്തെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്ന് കെ.എസ്.യു ആരോപിച്ചു.രാവിലെ പത്തോടെ ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഓഫീസ് വാതിലിന് മുന്നിൽ കൊടികെട്ടി ഉപരോധിച്ചു. ഇതേ വാതിലിന് എതിർവശത്താണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലിന്റെയും ഓഫീസ്.ഇതേസമയം യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് പുറത്ത് ആരംഭിച്ച സത്യഗ്രഹം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അകത്തും പുറത്തും പ്രതിഷേധം പുരോഗമിക്കുന്നതിനിടെ 12.15ഓടെ മേയറുടെ വാഹനം കോർപ്പറേഷൻ പരിസരത്തെത്തി. യു.ഡി.എഫുകാർ തള്ളിക്കയറാതിരിക്കാൻ സുരക്ഷാ ജീവനക്കാർ പുറത്തെ പ്രധാന കവാടം അകത്തു നിന്ന് പൂട്ടി. മ്യൂസിയത്തിന് എതിർവശത്തൂടെയുള്ള പുതിയ ഗേറ്റിലൂടെ മേയറുടെ വാഹനം അകത്തേക്ക് കയറി. മേയറുടെ വാഹനം കണ്ടതോടെ യു.ഡി.എഫ് കൗൺസിലർമാർ കൂകി വിളിച്ചു.ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിലർമാർക്കിടയിലേക്ക് പോകാതെ പതിവായി പോകുന്ന ഗോവണി ഉപേക്ഷിച്ച് സമീപത്തെ ഗോവണിയിലൂടെ എൽ.ഡി.എഫ് കൗൺസിലർമാരുടെയും പൊലീസിന്റെയും സുരക്ഷാ വലയത്തിൽ മേയർ മുകളിലേക്ക് എത്തി.മേയറും ബി.ജെ.പി കൗൺസിലർമാരും നേർക്കുനേർ എത്തിയെങ്കിലും തടയാൻ ശ്രമിച്ചില്ല. സമീപത്തുള്ള പി.എയുടെ മുറിക്കുള്ളിലൂടെ മേയർ ഓഫീസിലേക്ക് കയറി പതിവ് നടപടികൾ ആരംഭിച്ചു. ഇതോടെ മുദ്രാവാക്യം വിളി കടുത്തു. തുടർന്ന് 12.45ഓടെ യു.ഡി.എഫ് സത്യഗ്രഹം അവസാനിപ്പിച്ചു. 1.10ഓടെ ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ നഗരസഭയിൽ പ്രതിപക്ഷം ഭരണസ്തംഭിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനയായ കെ.എം.സി.എസ്.യുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ യോഗവും ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |