കരുനാഗപ്പള്ളി: ജനമൈത്രി പൊലീസിനെപ്പോലെ എക്സൈസിനെ ജനസൗഹൃദ വകുപ്പാക്കി മാറ്റുമെന്ന് മന്ത്രി എം.ബി.രാജേഷ്. എക്സൈസ് കരുനാഗപ്പള്ളി റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുരസ്കാര വിതരണവും നവീകരിച്ച പഠനമുറിയുടെയും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് വകുപ്പ് നിലവിൽ പരിവർത്തനത്തിന്റെ പാതയിലാണ്. എക്സൈസ് ഓഫീസുകൾ ലഹരി വസ്തുക്കൾ സൂക്ഷിക്കാനുള്ള ഇടം മാത്രമല്ല പുസ്തകങ്ങൾ കൂടി സൂക്ഷിക്കാനുള്ള ഇടങ്ങളായി മാറുകയാണ്. യഥാർത്ഥ ജീവിത ലഹരിയിലൂടെ വ്യാജ ലഹരി വസ്തുക്കളെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ കഴിയും. കുട്ടികളിലാണ് ലഹരി മാഫിയ സംഘം പ്രധാനമായും പിടിമുറുക്കുന്നത്. ലഹരിക്കെതിരെ പൊതുസമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തകനായ പോച്ചയിൽ നാസർ, ജനകീയ ഡോക്ടർ അനൂപ് കൃഷ്ണൻ, ജോയിന്റ് എക്സൈസ് കമ്മിഷണർ എ.ആർ.സുൾഫിക്കർ, അസി.എക്സൈസ് കമ്മിഷണർ ടി.അനിൽകുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ പി.എ.വിജിലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, അഡിഷണൽ എക്സൈസ് കമ്മിഷണർ ഇ.എൻ.സുരേഷ്, വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി, ജോയിന്റ് എക്സൈസ് കമ്മിഷണർ എ.ആർ.സുൾഫിക്കർ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ, ഡിവിഷൻ കൗൺസിലർ ആർ.സിന്ധു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാർ എന്നിവർ സംസാരിച്ചു. വിമുക്തി ലൈബ്രറി പ്രസിഡന്റ് പി.എൽ.വിജിലാൽ സ്വാഗതവും സെക്രട്ടറി എ.അബ്ദുൽ മനാഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |