കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സായ് ട്രസ്റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. എൻഡോസൾഫാൻ മേഖലയിലെ പുനരധിവാസം സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ അടിയന്തിരമായി തീർക്കാൻ ഉദ്യോഗസ്ഥതല യോഗത്തിൽ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
നിലവിലെ പ്രവൃത്തികളിലെ തടസ്സങ്ങളും തുടർപ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. നിലവിൽ കുടിവെള്ളവും വൈദ്യുതിയും എത്താത്തിടത്ത് അവ എത്തിക്കാനും റോഡുകൾ സജ്ജമാക്കാനുമുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. എൻഡോസൾഫാൻ മേഖലയിലെ ബഡ്സ് സ്‌കൂളുകൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കാൻ കേരള സാമൂഹ്യസുരക്ഷാ മിഷനെയും കുടുംബശ്രീ മിഷനേയും ചുമതലപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ഈ സ്‌കൂളുകളിലെ ജീവനക്കാരുടെ കരാർ പുതുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തിരമായി തീർപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മേഖലയിൽ ബഡ്സ് സ്കൂൾ വ്യവസ്ഥയിൽ ഇളവ്
ബഡ്സ് സ്‌കൂളുകൾക്ക് രജിസ്‌ട്രേഷന് പതിനെട്ടു വയസ്സിൽ താഴെയുള്ള കുറഞ്ഞത് ഇരുപതു കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയിൽ എൻഡോസൾഫാൻ മേഖലയിലെ ബഡ്സ് സ്‌കൂളുകൾക്ക് മാത്രമായി ഇളവു നൽകാൻ ശുപാർശ ചെയ്യും.
പുനരധിവാസഗ്രാമം മേയിൽ പൂർത്തിയാകും
എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ടത്തിലെ വീടുകളുടെ നിർമ്മാണം 2023 മേയ് മാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോ തെറാപ്പി, കൺസൾട്ടിങ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് ഒന്നാംഘട്ടത്തിൽ തീർക്കുക. രണ്ടാം ഘട്ടത്തിൽ ഏതെല്ലാം ഘടകങ്ങൾ വേണമെന്നു തീരുമാനിക്കാനുള്ള യോഗം എത്രയുംവേഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |