പത്തനംതിട്ട: നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം നിലച്ചതോടെ ശബരിമല തീർത്ഥാടനകാലത്തെ ജലവിതരണം വീണ്ടും സ്വകാര്യ ഏജൻസിയെ ഏൽപിച്ചു. ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാവുക.
തീർത്ഥാടകരുടെ എണ്ണം ഇത്തവണ വർദ്ധിക്കാനിടയുള്ളതിനാൽ കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ടിവരും. 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളിൽ വെള്ളം നിറയ്ക്കണം. കൊവിഡ് കാലത്തിനുമുൻപ് ഒരു സീസണിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ രണ്ടു കോടിയോളം രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത്.
സീതത്തോട് കക്കാട്ടാറിന്റെ തീരത്ത് പമ്പ് ഹൗസിന്റെയും 13 എം.എൽ.ഡി ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ളാന്റിന്റെയും പണി മാത്രമാണ് ആറു വർഷത്തിനിടയിൽ പൂർത്തിയായത്. വെളളം ഇവിടെ ശുദ്ധീകരിച്ച് 26 കിലോമീറ്റർ പൈപ്പ് ലൈൻ വഴി നിലയ്ക്കലിൽ എത്തിക്കുന്നതായിരുന്നു പദ്ധതി. സീതത്തോട്, പ്ളാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും പൈപ്പ്ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാമായിരുന്നു. 4500 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുമായിരുന്നത്.
പദ്ധതി തകിടംമറിച്ചു
നിലയ്ക്കൽ കുടിവെള്ള പദ്ധതി ചില ഉദ്യോഗസ്ഥർ ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2019ൽ കമ്മിഷൻ ചെയ്യാനിരുന്നതായിരുന്നു പദ്ധതി. സമയബന്ധിതമായി പണികൾ നടത്താത്തതിനാൽ കരാറുകാരനെ നേരത്തെ ഒഴിവാക്കിയെന്നാണ് ജല അതോറിട്ടി അധികൃതർ പറയുന്നത്. എന്നാൽ, റദ്ദാക്കിയ കരാറിനു പകരം ടെൻഡർ നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല. പ്രളയവും കൊവിഡും കാരണമാണ് പണി നീണ്ടുപോയതെന്നാണ് തമിഴ്നാട് ആസ്ഥാനമായുള്ള കരാർ കമ്പനിയുടെ വാദം. പൈപ്പിടേണ്ട ഭാഗങ്ങളിൽ പാറകൾ പൊട്ടിക്കുന്നതിനും തടസമുണ്ടായി. 22 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ആറ് വർഷമായിട്ടും പാതിവഴിയിൽ
പദ്ധതിച്ചെലവ് - 130 കോടി
നിർമ്മാണം തുടങ്ങിയത് 2016ൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |